26 April 2024 Friday

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

ckmnews

കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണമായി ബന്ധുക്കള്‍. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്നാണ് പരാതി.


പിഞ്ചുകുഞ്ഞിനെ സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ ഇരുന്ന വീട്ടിലാണ് ഈ കണ്ണീര്‍ കാഴ്ച. ചേതനയേറ്റ ഹര്‍ഷയുടെ ശരീരമാണ് മൈലക്കാട്ടെ വീട്ടിലേക്ക് തിരികെ എത്തിയത്. കഴിഞ്ഞദിവസമാണ് കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. പ്രസവത്തിന് തൊട്ടുമുന്‍പ് യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.


ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും യുവതി മരിച്ചിരുന്നു. ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം. നവജാത ശിശു ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയ്‌ക്കെതിരെ ആരോപണം വന്ന പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി.