09 May 2024 Thursday

‘വിദ്യാർഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രത്തെ അതൃപ്തി അറിയിക്കും:മന്ത്രി

ckmnews

‘വിദ്യാർഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രത്തെ അതൃപ്തി അറിയിക്കും:മന്ത്രി


തിരുവനന്തപുരം:കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ആർ. ബിന്ദു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്.


ഏജൻസിയുടെ ഭാഗത്തുനിന്നു വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ പരുക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇങ്ങനെയൊരു പ്രവൃത്തി തീർത്തും നിരുത്തരവാദപരമാണ്.



സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൊല്ലം റൂറൽ എസ്പിക്ക് നിർദേശം നൽകി.


ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ ദേശീയ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയായ നീറ്റ് എഴുതാൻ എത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് വിദ്യാർഥിനിയുടെ രക്ഷിതാവ് കൊല്ലം റൂറൽ എസ്പിക്കു പരാതി നൽകിയിരുന്നു. വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന. കൃത്യമായ മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം.