09 May 2024 Thursday

ഇന്‍ഡിഗോ വൃത്തികെട്ട കമ്പനി, ഇനി കയറില്ല; ഞാന്‍ ആരാണെന്ന് അറിയില്ലെന്ന് തോന്നുന്നു'

ckmnews

ഇന്‍ഡിഗോ വൃത്തികെട്ട കമ്പനി, ഇനി കയറില്ല; ഞാന്‍ ആരാണെന്ന് അറിയില്ലെന്ന് തോന്നുന്നു'


തിരുവനന്തപുരം:യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ‌ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയാണ് ഇൻഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.  ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനുള്ള വിലക്ക് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ ക്രിമിനലുകളാണെന്ന് അറിഞ്ഞിട്ടും ഇൻഡിഗോ കമ്പനി ടിക്കറ്റ് നൽകുകയായിരുന്നെന്ന് ഇ.പി.ജയരാജൻ ആരോപിച്ചു. ജൂൺ 13ന് താനും ഭാര്യയും ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിരുന്നു. മുഖ്യമന്ത്രിയും വിമാനത്തിലുണ്ടായിരുന്നു. ഭീകരവാദികളുടെ ഭീഷണി നിലനിൽക്കുന്ന ആളാണ് മുഖ്യമന്ത്രി. ആർഎസ്എസ് നേതാവ് രണ്ടു കോടിരൂപയാണ് മുഖ്യമന്ത്രിയുടെ തലയ്ക്കു വില പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ തടഞ്ഞതിനുശേഷം, കമ്പനിയുടെ ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കണമെന്ന് കാട്ടി അറിയിപ്പു ലഭിച്ചു. 12ന് പങ്കെടുക്കാനായിരുന്നു നിർദേശം. അന്ന് പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകൻ വിശദാംശങ്ങൾ അറിയിക്കുമെന്നും കമ്പനിയെ അറിയിച്ചു. അതിനുശേഷം ഒരു തരത്തിലുമുള്ള വിവരവും കമ്പനിയിൽനിന്ന് ലഭിച്ചില്ല. ഇന്ന് രാവിലെയാണ് വിലക്കേർപ്പെടുത്തിയ വാർത്ത കണ്ടത്. അപ്പോൾ തനിക്ക് ഇതേക്കുറിച്ചു വിവരം ഇല്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ ഇവിടുത്തെ ഇൻഡിഗോ കമ്പനിക്കു നിർദേശം അയച്ചു കൊടുത്തതായി അറിയാൻ കഴിഞ്ഞു. ഇൻഡിഗോ കമ്പനി നിയമവിരുദ്ധമായ നടപടിയാണ് സ്വീകരിച്ചത്. 



സെഡ് കാറ്റഗറിയുള്ള ആൾ സഞ്ചരിക്കുന്ന വിമാനത്തില്‍ ക്രിമിനൽ കേസിലെ പ്രതി അടക്കം 3 അംഗ സംഘം ടിക്കറ്റ് എടുത്ത് കയറി. ഈ മൂന്നു പേർക്കും ടിക്കറ്റ് കൊടുക്കരുതായിരുന്നു. ഗുരുതരമായ വീഴ്ചയാണ് ഇൻഡിഗോയ്ക്കു പറ്റിയത്. കോണ്‍ഗ്രസിന്റെ കണ്ണൂർ ഓഫിസിൽനിന്ന് ടിക്കറ്റ് എടുക്കുമ്പോൾ ടിക്കറ്റ് കൊടുക്കാതിരിക്കണമായിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്കടുത്തേക്ക് ചാടിവന്നു. നടവഴിയിൽനിന്ന് താൻ തടഞ്ഞതിനാൽ മുഖ്യമന്ത്രിക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കിൽ ഇൻഡിഗോ കമ്പനിക്കു കളങ്കം ഉണ്ടായേനേ. ഇതു വസ്തുതാപരമായി പരിശോധിക്കുന്നതിനു പകരം തെറ്റായ നടപടിയാണ് കമ്പനി സ്വീകരിച്ചത്.

കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനല്ല ഇൻഡിഗോയ്ക്കു താൽപര്യം. മാന്യമായി സർവീസ് നടത്തുന്ന കമ്പനികളിലേ ഇനി യാത്ര ചെയ്യൂ. ഇൻഡിഗോ കമ്പനിയിൽ യാത്ര ചെയ്തില്ലെങ്കിൽ തനിക്ക് ഒന്നുമില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.