09 May 2024 Thursday

പീഡനക്കേസ് വ്യാജം, സിബിഐയോട് സത്യം പറഞ്ഞതിന് പരാതിക്കാരി പ്രതികാരം ചെയ്യുന്നു: പിസി ജോർജ്ജ്

ckmnews

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തൻ്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ്. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതി കേസിൽ അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൌസിൽ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ സിബിഐക്കാരോട് താൻ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് മൊഴി നൽകി. ഇതിൻ്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ എൻ്റെ പേരിൽ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്.


അതേസമയം അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജും മാധ്യമങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പിസി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു.