09 May 2024 Thursday

വൃക്കയെത്തിക്കുമ്പോള്‍ ശസ്ത്രക്രിയയ്ക്ക് മുന്നൊരുക്കങ്ങളില്ല മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം:പോസ്റ്റുമോർട്ടം ഇന്ന് നടക്കും

ckmnews

വൃക്കയെത്തിക്കുമ്പോള്‍ ശസ്ത്രക്രിയയ്ക്ക് മുന്നൊരുക്കങ്ങളില്ല


മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം:പോസ്റ്റുമോർട്ടം ഇന്ന് നടക്കും


തിരുവനന്തപുരം:മെഡിക്കല്‍ കോളജില്‍ അവയമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക എത്തിച്ചപ്പോള്‍ മുതിര്‍ന്ന സര്‍ജൻമാർ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ വകുപ്പു മേധാവികള്‍ ഇതിനായി ചുമതലപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അവയവമാറ്റ ശസ്ത്രക്രിയയുടെ ഏകോപനത്തില്‍ ഗുരുതരമായ അനാസ്ഥയുണ്ടായതായും വ്യക്തമായിട്ടുണ്ട്.അതേസമയം, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.


എറണാകുളം രാജഗിരി ആശുപത്രിയില്‍നിന്ന് വൈകിട്ട് 5.30ന് മെഡിക്കല്‍ കോളജില്‍ വൃക്കയെത്തിക്കുമ്പോള്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകേണ്ട നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ മുതിര്‍ന്ന സര്‍ജന്മാര്‍ അവിടെ ഉണ്ടായിരുന്നില്ല. നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവിമാരായ ജേക്കബ് ജോര്‍ജും വാസുദേവൻ പോറ്റിയും അവരവരുടെ വിഭാഗങ്ങളിലെ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റ അന്വേഷണത്തിൽ വ്യക്തമായി.


നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോര്‍ജ് ഡല്‍ഹിയിലായിരുന്നുവെന്നും ചുമതല മറ്റാര്‍ക്കും കൈമാറിയിരുന്നില്ലെന്നും കണ്ടെത്തി. ഇരു വകുപ്പ് മേധാവികളുടെയും നിരുത്തരവാദപരമായ പെരുമാറ്റം കാലതാമസവും ആശയക്കുഴപ്പവും ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്. നെഫ്രോളജി, യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും പിന്നീട് ആശുപത്രി സൂപ്രണ്ടെത്തി സര്‍ജനെ വിളിച്ചു വരുത്തിയെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടു. ശസ്ത്രക്രിയയ്ക്കിടെ കാര്‍ഡിയോ വാസ്കുലാര്‍ സര്‍ജനേയും വിളിച്ചു വരുത്തുകയായിരുന്നു.