കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം: പ്രതി രക്ഷപ്പെട്ടത് ഡ്രൈവർ വേഗത കുറച്ചതോടെയെന്ന് സാമൂഹിക പ്രവര്‍ത്തക, പരാതി
തിരുവനന്തപുരം: ഡ്രൈവർ ബസിന്റെ വേഗത കുറച്ചതാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവർത്തക. ബാലരാമപുരം പൊലീസിലും കെഎസ്ആര്‍ടിസിക്കും യുവതി പരാതി നൽകി.
ഇന്നലെ രാത്രി ഏഴരയോടെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെയാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. ബസിൽ വെച്ച് സഹയാത്രികന്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചപ്പോൾ അക്രമിയെ തടയാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും, ഡ്രൈവർ ബസിന്റെ വേഗം കുറച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് പരാതിയിലുള്ളത്. ബസ് മുടവൂർ പാറയിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. വേഗത കുറഞ്ഞതോടെ ആക്രമി ബസിൽ നിന്നിറങ്ങിയോടി കടന്നു കളയുകയായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറത്തു പറഞ്ഞത്.