26 April 2024 Friday

ഡോ.എംകെ ജയരാജിനെ കാലിക്കറ്റ് വിസിയായി നിയമിച്ചു

ckmnews

തിരുവനന്തപുരം: കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ.എം.കെ ജയരാജിനെ നിയമിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നിലവിൽ കുസാറ്റിൽ പ്രൊഫസറാണ് ഡോ.എംകെ ജയരാജ്. 

കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക്  മൂന്ന് പേരുടെ പട്ടികയാണ് ഗവർണറുടെ പരിഗണയ്ക്കായി സംസ്ഥാന സർക്കാർ തയ്യാറാക്കി സമർപ്പിച്ചത്. സർക്കാർ പട്ടികയിലെ ആദ്യത്തെ പേര് ഡോ.കെഎം സീതിയുടേതായിരുന്നു. എന്നാൽ ഈ പേര് ഗവർണർ അംഗീകരിച്ചില്ല. പട്ടികയിലെ മൂന്നാമനാണ് ഡോ.എം.കെ.ജയരാജ്. 

2019 നവംബറിലാണ് കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറുടെ കാലാവധി കഴിഞ്ഞത്. സർവ്വകലാശാല നിയമപ്രകാരം കാലാവധി കഴിയുന്നതിന് 6 മാസം മുൻപ് വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മറ്റി മെയ് മാസം 18നാണ് അന്തിമ പട്ടിക ഗവർണർക്ക് കൈമാറിയത്. സെർച്ച് കമ്മറ്റിയുടെ കാലാവധി കഴിഞ്ഞ ജൂണിൽ തീർന്നിട്ടും ഗവർണർ വിസിയെ പ്രഖ്യാപിച്ചിരുന്നില്ല. 

എംജി സർവ്വകലാശാലയിൽ പ്രൊഫസറായ ഡോ. കെ എം സീതിക്ക് മുൻഗണന നൽകുന്ന പട്ടികയാണ് സർക്കാർ ഗവർണർക്ക് സമർപ്പിച്ചത്. എന്നാൽ സെർച്ച് കമ്മറ്റിയിലെ യുജിസി പ്രതിനിധിയായ ഡോ. കെ എം സീതിക്ക് പ്രായപരിധി പിന്നിട്ട കാര്യം ഗവർണർ ചൂണ്ടിക്കാട്ടിയതോടെ സർക്കാർ പ്രതിസന്ധിയിലായി. വിജ്ഞാപനം പുറപ്പെടുവിച്ച കാലത്തെ പ്രായം പരിഗണിക്കണമെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ ഈ വാദം അവഗണിച്ച് ഗവർണർ ജയരാജിനെ തെരഞ്ഞെടുക്കുകയായിരുന്നു.