26 April 2024 Friday

രോഗികൾ കുറഞ്ഞു;ഇന്നുമുതൽ കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കില്ല

ckmnews

രോഗികൾ കുറഞ്ഞു;ഇന്നുമുതൽ കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കില്ല


തിരുവനന്തപുരം:രണ്ടുവർഷത്തിലധികം കേരളത്തെ മുൾമുനയിൽ നിർത്തിയ കോവിഡ്‌ ഭീഷണി ഒഴിയുന്നു. പ്രതിദിന കോവിഡ്‌ കണക്കുകളിൽ തുടർച്ചയായി വൻകുറവ്‌ രേഖപ്പെടുത്തിയ സാഹചര്യത്തിൽ തിങ്കൾമുതൽ കോവിഡ്‌ കണക്കുകൾ പ്രസിദ്ധീകരിക്കുകയില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. അതേസമയം പ്രതിദിന കണക്കുകൾ വകുപ്പ്‌ കൃത്യമായി ശേഖരിച്ച്‌ സൂക്ഷിക്കും. ഞായർവരെയുള്ള കണക്കുകൾ പ്രകാരം 2211 പേർ മാത്രമാണ്‌ കോവിഡ്‌ രോഗികളായുള്ളത്‌. മാർച്ച്‌ 26 മുതൽ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറിൽ താഴെയാണ്‌.



ലാബ് ഡയഗ്നേസ്റ്റിക് ആൻഡ്‌ മാനേജ്‌മെന്റ് സിസ്റ്റം (എൽഡിഎംഎസ്) വഴിയാണ്‌ സംസ്ഥാനത്ത്‌ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ, സ്വകാര്യ ലാബുകളിൽ നിന്ന്‌ രോഗിയുടെ വിവരങ്ങളും പരിശോധനാ വിവിരങ്ങളും ഈ പോർട്ടലിൽ ചേർക്കും. ജില്ലകൾ അത് ക്രോഡീകരിച്ച് സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയക്കുന്നു. അവിടെ നിന്ന് നിന്ന് റിപ്പോർട്ട് രൂപത്തിലാക്കി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകുന്നു. സെക്രട്ടറിയുടെ അനുമതി ലഭിച്ച നൽകിയ റിപ്പോർട്ട് സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂമിലേക്ക് അയയ്ക്കുന്നു. കൺട്രോൾ റൂമിൽ നിന്ന്‌ കോവിഡ് റിപ്പോർട്ടും അശുപത്രി, ഐസിയു വിവരങ്ങളും അടങ്ങിയ വിവരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നൽകുന്നു. തുടർന്ന്‌ ലഭ്യമായ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് ദിവസവും വൈകിട്ട്‌ ആറിന്‌ മന്ത്രിയുടെ ഓഫീസിൽനിന്നായിരുന്നു പത്രക്കുറിപ്പ്‌ പ്രസിദ്ധീകരിച്ചിരുന്നത്‌. നിരവധിപേരുടെ അധ്വാനഫലമായിരുന്നു ഇത്‌.


സംസ്ഥാനത്ത്‌ രണ്ടു വർഷത്തിലേറെ തുടർന്ന കോവിഡ്‌ നിയന്ത്രണങ്ങൾ കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ പിൻവലിച്ചത്‌. ദുരന്ത നിവാരണ നിയമപ്രകാരം പ്രഖ്യാപിച്ച ആൾക്കൂട്ട നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച്‌ ചീഫ്‌ സെക്രട്ടറിയാണ്‌ ഉത്തരവിറക്കിയത്‌. അതേസമയം മാസ്‌ക്‌ ധരിക്കലും കൈ ശുചിയാക്കലും തുടരണമെന്ന്‌ നിർദേശമുണ്ട്‌. 2020 ജനുവരി 30 മുതൽ ഞായർ വരെ ആകെ 65.34 ലക്ഷം പോസിറ്റീവ്‌ കേസുകൾ ‌സംസ്ഥാനത്ത്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. മരണം 68,365.