09 May 2024 Thursday

സൈലൻസറുകൾ മാറ്റി ശബ്ദമുണ്ടാക്കുന്ന വണ്ടികൾ പിടിച്ചെടുക്കും; ‘ഓപ്പറേഷൻ സൈലൻസു’മായി എംവിഡി

ckmnews

വാഹനങ്ങളിലെ അനധികൃത മാറ്റങ്ങൾ റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. നിയമ ലംഘനങ്ങൾ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയാണ് ബാധിക്കുന്നത്. അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലൻസറുകൾ മാറ്റി ഒരു ചെറിയ വിഭാഗം നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകൾ സഹ റോഡുപയോക്താക്കൾ എന്ന നിലയിൽ നിന്നും മാറി, വീടിനുള്ളിൽ കഴിയുന്ന കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയായിട്ടുണ്ട്.


ഇത്തരം നിയമ ലംഘകർ റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഉണ്ടാക്കുന്ന തീവ്ര ശബ്ദങ്ങൾ ശിശുക്കൾ മുതൽ വയോധികർ വരെയുള്ള ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങൾ തടയാൻ ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ ഒരു പ്രത്യേക പരിശോധന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്. തുടർന്ന് പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമാകുന്ന ആയിരക്കണക്കിന് വാഹനങ്ങൾക്കതിരെ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും എംവിഡി അറിയിച്ചു.


പരിമിതമായ അംഗ സംഖ്യയുള്ള മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൊണ്ടു മാത്രം ഇത്തരം നിയമ ലംഘനങ്ങൾ തടയാനാവില്ലെന്നും, പൊതുജനങ്ങളുടെ സഹായം കൂടി വേണമെന്നും എംവിഡി അഭ്യർത്ഥിച്ചു.


വാഹനങ്ങൾ റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങൾ വരുത്തുക , സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു.