26 April 2024 Friday

പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍

ckmnews



തേഞ്ഞിപ്പലം: പോക്സോ കേസിലെ ഇരയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടു വർഷം മുമ്പാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായതായി പെൺകുട്ടിയുടെ അമ്മ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഫറോക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി മാറ്റാൻ സമ്മർദമുണ്ടായെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നുമായിരുന്നു അമ്മയുടെ ആരോപണം.


ഇക്കാര്യങ്ങൾ അവർ നേരത്തെ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം മനുഷ്യാവകാശ കമ്മീഷനടക്കം വിഷയത്തിൽ ഇടപെട്ടെങ്കിലും പെൺകുട്ടിയെയും അമ്മയെയും സംരക്ഷിക്കുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്നാണ് സാമൂഹികപ്രവർത്തകർ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് പോലീസുകാർ ഇടയ്ക്കിടെ വീട്ടിൽ വരുന്നതും മറ്റും പെൺകുട്ടിയ്ക്കും കുടുംബത്തിനും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. പോലീസുകാർ വരുന്നത് കാരണം ഇവർക്ക് വാടകയ്ക്ക് താമസിക്കാൻ വീട് പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി. അടുത്തിടെയാണ് ഇപ്പോൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലേക്ക് താമസം മാറിയത്. മാത്രമല്ല, പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഒരു തവണ പോലും പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയിരുന്നില്ലെന്നും പരാതിയുണ്ട്.

ഒരു വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്. പ്രായപൂർത്തിയാകുന്നതിന് മുമ്പേ ബന്ധുക്കളടക്കം തന്നെ പീഡനത്തിനിരയാക്കിയെന്നായിരുന്നു വെളിപ്പെടുത്തൽ. തുടർന്നാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക