09 May 2024 Thursday

ദിലീപും ബെഹ്റയും നിരന്തരം ഫോണില്‍ സംസാരിച്ചു; ഇടനില നിന്നത് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ആണെന്നും ആരോപണം:ദിലീപിന്റെ കൈവശം തോക്കുണ്ടെന്നും വെളിപ്പെടുത്തൽ

ckmnews

ദിലീപും ബെഹ്റയും നിരന്തരം ഫോണില്‍ സംസാരിച്ചു; ഇടനില നിന്നത് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ആണെന്നും ആരോപണം:ദിലീപിന്റെ കൈവശം തോക്കുണ്ടെന്നും വെളിപ്പെടുത്തൽ


നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രക്ഷിക്കാന്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശ്രമിച്ചുവെന്നും ആരോപണം.

റിപ്പോര്‍ട്ടര്‍ ടിവിയാണ് ഈ വാര്‍ത്തയും നല്‍കുന്നത്. ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് ഇടെയാണ് ഈ വാര്‍ത്തയും പുറത്തു വരുന്നത്.

ദിലീപും ലോക്‌നാഥ് ബെഹ്‌റയും നിരന്തരം ബന്ധപ്പെട്ടുവെന്നും അന്നത്തെ ക്രൈംബ്രാഞ്ച് ഐജി വഴിയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടര്‍ ടി വി പറയുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ബെഹ്‌റ ഡിജിപിയായിരിക്കെയാണ് ദിലീപ് കേസ് ചര്‍ച്ചയായതും അന്വേഷണം നടത്തിയതും. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണത്തിന് പ്രസക്തി കൂടുന്നതും. പൊലീസുകാരനില്‍ നിന്നാണ് ഈ ആരോപണമെന്നതും നിര്‍ണ്ണായകമാണ്.

ഈ ദൃശ്യങ്ങള്‍ അഭിഭാഷകന്റെ വീട്ടിലുണ്ടെന്നറിഞ്ഞിട്ടും പരിശോധന വൈകിയെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥ ഇടപെടലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തുന്നത്. ഇതോടെ കേസില്‍ അട്ടിമറി സംശയം സജീവമാകുകയാണ്. വിഐപിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാറാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയത്. ആദ്യം ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്നീടാണ് ബെഹ്‌റയ്‌ക്കെതിരെ ആരോപണം ഉയരുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ വീട് പരിശോധന വൈകിപ്പിച്ചെന്നാണ് ആരോപണം. കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നുമാണ് വെളിപ്പെടുത്തല്‍.

'അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു ലീഡിങ് ഉണ്ടായിരുന്നില്ലോ. ലീഡങ് എന്ന് പറയുമ്ബോള്‍ ഐജി ഉള്‍പ്പെടെ എല്ലാവരും കൂടെ ക്യാമ്ബ് ചെയ്തല്ലേ സൂപ്പര്‍വൈസ് ചെയ്തത്. അവരുടെ ഭാഗത്ത് നിന്നും മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇതാണ് കാര്യങ്ങള്‍ വൈകാന്‍ ഇടയായത്,ബാബു കുമാര്‍ പറയുന്നു. ഞാന്‍ ആദ്യത്തെ ചാര്‍ജ് ഷീറ്റ് കൊടുത്തിട്ട് പിന്നെ ഒരു മാസമേ അന്വേഷിച്ചുള്ളൂ. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് കോടതിക്ക് കൊടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ കാര്യങ്ങള്‍ വെളിച്ചത്ത് വരൂ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കൊടുത്ത സമയത്താണ് റിഫൈനറിയിലേക്ക് ഡെപ്യൂടേഷന്‍ വന്നതെന്നും ബാബുകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്നായിരുന്നു കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഈ ഫോണ്‍ ദിലീപിന്റെ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും പള്‍സര്‍ സുനി മൊഴി നല്‍കി. ദൃശ്യങ്ങള്‍ കണ്ടെത്താനിരിക്കാനുള്ള പ്രതികളുടെ നീക്കമായിരുന്നു ഇതെന്നാണ് നിലവിലെ വിലയിരുത്തല്‍. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് പെന്‍ഡ്രൈവിലാക്കിയാണ് കൈ മാറ്റങ്ങള്‍ നടന്നത്. ആക്രമ ദൃശ്യങ്ങള്‍ കേസില്‍ ഇതുവരെ കണ്ടെത്താനാവാത്ത ഒരു വിഐപി ദിലീപിന്റെ വീട്ടിലെത്തിച്ച്‌ നല്‍കിയെന്ന് നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്ബത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും. അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്.

നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം എഫ്.സി.ജെ.എം. കോടതി മജിസ്‌ട്രേട്ടാണു മൊഴിയെടുത്തത്. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു.

 

മുമ്പ് പുറത്തുവന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കേസില്‍ സിനിമാ മേഖലയില്‍നിന്നും ഇനിയും കൂടുതല്‍ സാക്ഷികള്‍ ഉണ്ടാകുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ വൈകിയതിന്റെ കാരണവും കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.