രാമക്കല്മേട്ടിൽ ടൂറിസ്റ്റ് ബസിന്റെ എയര്‍ സസ്‌പെന്‍ഷനില്‍ ;മലപ്പുറം സ്വദേശി ഡ്രൈവറുടെ തല കുടുങ്ങി; അഗ്നിരക്ഷാസേനയെത്തി ബസ് ഉയര്‍ത്തി രക്ഷിച്ചു
നെടുങ്കണ്ടം: ടൂറിസ്റ്റ് ബസിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിന്റെ പിന്‍വശത്തെ ടയര്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ സസ്‌പെന്‍ഷനില്‍ ഡ്രൈവറുടെ തല കുടുങ്ങി. വാഹനത്തിന്റെ ബോഡി താഴ്ന്നതോടെ ഡ്രൈവര്‍ പൂര്‍ണമായും ബസിനടിയിലായി. അഗ്നിരക്ഷാസേനയെത്തി ബസ് ഉയര്‍ത്തിയാണ് അപകടം കൂടാതെ ഡ്രൈവറെ പുറത്തെടുത്തത്.
രാമക്കല്‍മെട്ട് തോവാളപ്പടിയിലാണ് സംഭവം. ബസിന്റെ അടിയില്‍ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ആക്‌സിലുകളുടെ ഇടയിലാണ് ഡ്രൈവറുടെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങിയത്. ബസ് ഡ്രൈവറായ മലപ്പുറം സ്വദേശി നിസാര്‍ മുഹമ്മദ് (25) ആണ് അപകടത്തില്‍പ്പെട്ടത്. 45 മിനിട്ട് നിസാറിന്റെ കഴുത്ത് ബസിനടിയില്‍ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് കുടുങ്ങിക്കിടന്നു. കഴുത്തിന് നിസ്സാര പരിക്കുകളേയുള്ളൂ.
മലപ്പുറത്ത് നിന്ന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിന് എത്തിയ സംഘത്തിന്റെ ബസ് ഡ്രൈവറാണ് നിസാര്‍.
രാമക്കല്‍മെട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ വാഹനത്തിന് തകരാര്‍ കണ്ടെത്തി. തോവാളപ്പടിയില്‍ റോഡരുകില്‍ ബസ് പാര്‍ക്ക് ചെയ്ത ശേഷം ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിച്ചു.
ഇതിനിടെ ബസിന്റെ എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ച് ആക്‌സിലുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ അടുത്തു. ഇതിനിടയില്‍ നിസാറിന്റെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങി. ഡ്രൈവറെ ബസിനടിയില്‍നിന്ന് പുറത്തേക്ക് കാണാതെ വന്നതോടെ യാത്രക്കാരില്‍ ചിലരെത്തി പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.
ഉടന്‍തന്നെ തോവാളപ്പടി നിവാസികള്‍ നെടുങ്കണ്ടം അഗ്നിരക്ഷാസേനയെ അറിയിച്ചു. അഗ്നിരക്ഷാസേന ഹൈഡ്രോളിക് ജാക്കി എത്തിച്ച് ബസിന്റെ ഒരു വശം ഉയര്‍ത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ അജിഖാന്‍, വി.അനിഷ്, സണ്ണി വര്‍ഗീസ്, ടി.അജേഷ്, രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി നിവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.