09 May 2024 Thursday

യുവാവിനെ കൊന്ന് കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ സംഭവം; ഓട്ടോ ഡ്രൈവറടക്കം 3 പേർ പിടിയിൽ

ckmnews

തിരുവനന്തപുരം∙ പോത്തൻകോട് സുധീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ പിടിയിൽ. ശാസ്താംവട്ട സ്വദേശികളായ നന്ദീഷ്, നിധീഷ്, കൊലയാളി സംഘത്തിലെ ഓട്ടോ ഡ്രൈവർ രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കണിയാപുരം സ്വദേശി രഞ്ജിത്തിനെ ഭാര്യവീട്ടിൽ നിന്നാണ് പിടികൂടിയത്. രാത്രി രണ്ടുമണിയോടെയാണ് രഞ്ജിത്തിനെയും അയാൾ ഓടിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തത്. കൊലയ്ക്കു ശേഷം ഗുണ്ടാസംഘം രക്ഷപ്പെട്ടത് മൂന്നു സംഘങ്ങളായാണ്. ഒരു ഓട്ടോയിലും രണ്ടു ബൈക്കുകളിലുമായി എത്തിയ സംഘം കൊലയ്ക്ക് ശേഷം മൂന്നായി തിരിഞ്ഞ് ഒളിവിൽ പോയതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികള്‍ക്കായി രാത്രിയിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.  


കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗുണ്ടാപ്പകയുടെ പേരിൽ ചെമ്പകമംഗലം പന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ വെട്ടിയെടുത്ത കാൽപാദവുമായി ആർപ്പുവിളിയോടെ ബൈക്കിൽ കറങ്ങിയ സംഘം 500 മീറ്റർ മാറി ഇതു റോഡിലേക്കു വലിച്ചെറിഞ്ഞു.


ഒരാഴ്ച മുൻപ് ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലെ മങ്കാട്ടുമൂലയിൽ നടന്ന അക്രമ സംഭവത്തിൽ ഒന്നാം പ്രതിയായിരുന്നു സുധീഷ്. ഇതുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘം പിന്തുടർന്ന് എത്തുകയായിരുന്നെന്നാണ് നിഗമനം.