26 April 2024 Friday

കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീണ്ടും പീഡനത്തിനിരയായി

ckmnews

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയായതായി പോലീസ്. ഒക്ടോബര്‍ മൂന്നിനാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് നാലുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. പീഡനവിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചെത്തിച്ചു. 

മറ്റൊരു ദിവസം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇതേ സംഘത്തിലെ രാഹുല്‍ എന്ന പ്രതിയും മറ്റൊരാളും വീണ്ടും പീഡിപ്പിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഡോക്ടറോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. 

ആദ്യത്തെ കേസില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. മൂന്ന് കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.