കേരളത്തിൽ പ്രതിദിനം 300 മെഗാവാട്ട് കുറവ്; ലോഡ്ഷെഡിങ്ങിനും പവര്‍കട്ടിനും സാധ്യത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ലോഡ്ഷെഡിങ്ങിനും പവര്‍കട്ടിനും സാധ്യത. 300 മെഗാവാട്ട് കുറവുണ്ടെന്നും പരിഹരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. ഒരാഴ്ചയായി പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിലാണു പ്രതിദിനം 300 മെഗാവാട്ട് വരെ കുറയുന്നത്. കല്‍ക്കരി ക്ഷാമം കാരണം ഉത്തരേന്ത്യയിലെ പല താപവൈദ്യുതി നിലയങ്ങളും ഉല്‍പാദനം കുറച്ചതാണ് കാരണം.കേന്ദ്രവിഹിതം ഇനിയും കുറഞ്ഞാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരും. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ പവര്‍കട്ടോ ലോഡ്ഷെഡിങോ ഏര്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച ശേഷമാകും നടപടി.
കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ഡല്‍ഹി ഉള്‍പ്പെടെ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇരുട്ടിലാകുമെന്ന് ആശങ്കയുയർന്നു. പഞ്ചാബില്‍ ലോഡ് ഷെഡിങ് നിലവില്‍വന്നു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ പവര്‍ കട്ടിലേക്ക് നീങ്ങുകയാണ്. പഞ്ചാബിലെ നാല് താപ വൈദ്യുതനിലയ യൂണിറ്റുകളും ഗുജറാത്തില്‍ മുന്ദ്രയിലെ ടാറ്റ പവറിന്‍റെ പ്ലാന്‍റും പ്രവര്‍ത്തനം നിര്‍ത്തി. ആന്ധ്രപ്രദേശം കടുത്ത ഊര്‍ജ പ്രതിസന്ധിയിലാണ്