ട്രെയിനിൽ സ്ത്രീകളെ മയക്കിക്കിടത്തി കവർച്ച; മൂന്നുപേർ പേർ മഹാരാഷ്ട്രയില്‍ പിടിയിൽ
തിരുവനന്തപുരം∙ നിസാമുദീൻ–തിരുവനന്തപുരം സ്വർണ ജയന്തി എക്സ്പ്രസിൽ അമ്മയും മകളുമുൾപ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ബംഗാള്‍ സ്വദേശികളായ മൂന്നുപേർ മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് പിടിയിലായത്. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. ഇരകൾ പ്രതികളെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് ചെയ്യും.
സെപ്റ്റംബർ 12നാണ് കവർച്ച നടന്നത്. ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർ വേലിൽ വിജയലക്ഷ്മി (45), മകൾ അഞ്ജലി (23) എന്നിവരുടെ പക്കൽനിന്നു 17 പവന്റെ സ്വർണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളുമാണു കവർന്നത്. മറ്റൊരു കോച്ചിൽ സഞ്ചരിച്ച കോയമ്പത്തൂർ സ്വദേശി കൗസല്യ(23)യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി. ഭക്ഷണത്തിലോ, കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലർത്തിയായിരുന്നു കവർച്ച നടത്തിയത്.