26 April 2024 Friday

മാലിക് സിനിമയ്‌ക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം; യാഥാര്‍ഥ്യത്തെ വളച്ചൊടിച്ചു എന്ന് ആരോപണം

ckmnews

ഫഹദ് ഫാസില്‍ നായകനായ 'മാലിക്' സിനിമയ്‌ക്കെതിരെ ബീമാപള്ളി നിവാസികളുടെ പ്രതിഷേധം. സിനിമ യാഥാര്‍ഥ്യത്തെ വളച്ചൊടിച്ചു എന്നാരോപിച്ചാണ് ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളം എന്ന തരത്തില്‍ സിനിമ ചിത്രീകരിച്ചു എന്ന് അവര്‍ ചൂണ്ടിക്കാട്ടി. പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ബീമാപള്ളി വെടിവയ്പ്പിന് പിന്നിലെ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. 2009 ല്‍ സംഭവിച്ച ബീമാപള്ളി വെടിവയ്പ്പ് സിനിമ തെറ്റായി ചിത്രീകരിച്ചതില്‍ സമിതി വിയോജിപ്പ് രേഖപ്പെടുത്തി. മഹേഷ് നാരായണനാണ് സിനിമയുടെ ചിത്രീകരണം. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്. റമദാപള്ളി, ഇടവാത്തുറ എന്നിങ്ങനെ ചേര്‍ന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളിലാണ് ഈ കഥ അരങ്ങേറുന്നത്. സാങ്കല്‍പ്പിക ഇടങ്ങള്‍ എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ നാലു പതിറ്റാണ്ടു മുമ്ബ് ഉണ്ടായിട്ടുള്ള ചില അനിഷ്ട സംഭവങ്ങളുടെയും ധ്വനി സിനിമയിലുടനീളം മുഴങ്ങുന്നുണ്ട്.

ജാതിഭേദമന്യേ വിശ്വാസികള്‍ ഒഴുകുന്ന ആരാധനാലയമാണ് ബീമാപള്ളി. തിരുവനന്തപുരം ജില്ലയില്‍ ഫോറിന്‍ വസ്തുക്കളുടെയും, സി.ഡി.കളുടെയും പ്രധാന മേഖലയാണ് പള്ളിക്കു ചുറ്റുമുള്ള വാണിജ്യ കേന്ദ്രം.

റമദാപ്പള്ളിക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സുലൈമാന്‍ മാലിക്കിന്റെ ഹജ്ജ് ഒരുക്കങ്ങളിലൂടെയാണ് 'മാലിക്' തുടങ്ങുന്നത്. രണ്ട് മണിക്കൂര്‍ 41 മിനിറ്റ് ചിത്രത്തിന്റെ തുടക്കം 13 മിനിറ്റ് വരുന്ന സിംഗിള്‍ ഷോട്ട് ക്യാമറാ യാത്രയിലൂടെയാണ്. ഭരണത്തിലിരിക്കുന്ന മന്ത്രിക്കുമേല്‍ പോലും തന്റെ കല്‍പ്പനയ്‌ക്ക്‌ അധികാരമുള്ള വയോധികനായ മാലിക്.

ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ എന്തിനും ഇറങ്ങിത്തിരിച്ചിരുന്ന സുലൈമാന്‍ നാട്ടിലെ വരത്തന്മാരില്‍ ഒരാളാണ്. എങ്കിലും കടലിന്റെ തഴമ്ബ് ഏറ്റുവളര്‍ന്ന ബാലന്‍. അയാളുടെ അമ്മയുടെ ഭാഷയില്‍ 'കടലിന്റെ മണം', തന്നില്‍പ്പേറി ജീവിച്ചവന്‍ . ഈ കടല്‍മണം അയാളെ കാലക്രമേണ റമദാപള്ളിക്കാരുടെ ഇടയില്‍ സ്വീകാര്യനാക്കുമ്ബോഴും, വ്യക്തി ജീവിതത്തില്‍ കനത്ത നഷ്‌ടങ്ങള്‍ മാത്രം ബാക്കിയായി തീരുന്ന, ഉറ്റവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും പ്രാപ്തനല്ലാത്ത വിധം അശക്തനാണയാള്‍.
റമദാപള്ളിയിലെ വൈദ്യകുടുംബത്തിന്റെ കനിവുപറ്റാന്‍ എത്തിച്ചേരുന്നത് മുതല്‍ ജീവിതാവസാനം വരെ സുലൈമാന്‍ മാലിക്കിന്റെ കഥ വരച്ചു കാട്ടുന്ന സിനിമ നോണ്‍-ലീനിയര്‍ കഥപറയല്‍ ശൈലി അവലംബിച്ചിരിക്കുന്നു.
'ടേക്ക് ഓഫ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്.
അസ്ഥിരമായ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തില്‍ നായകന്റെ 30 വര്‍ഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.
ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്‌, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
സനു ജോണ്‍ വര്‍ഗീസ് ഫ്രെയിമുകള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.