30 June 2024 Sunday

തൃശൂർ- കുറ്റിപ്പുറം, ഷൊർണൂർ-കൊടുങ്ങല്ലൂർ റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി 2025 ഓഗസ്റ്റോടെ പൂർത്തിയാക്കും വിധം ക്രമീകരിക്കാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്

ckmnews

തൃശൂർ- കുറ്റിപ്പുറം, ഷൊർണൂർ-കൊടുങ്ങല്ലൂർ റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി


2025 ഓഗസ്റ്റോടെ പൂർത്തിയാക്കും വിധം ക്രമീകരിക്കാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്


തൃശൂർ-കുറ്റിപ്പുറം,ഷൊർണൂർ- കൊടുങ്ങല്ലൂർ റോഡുകളുടെ  നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. തൃശൂർ- കുറ്റിപ്പുറം 33.23 കിലോമീറ്റർ റോഡ് പ്രവൃത്തിയിൽ വേണ്ടത്ര പുരോഗതി ഉണ്ടാകാതെ വന്നതിനെത്തുടർന്ന് കഴിഞ്ഞ മെയ്  മാസത്തിൽ കരാറുകാരെ നീക്കംചെയ്തിരുന്നു.പുതിയ ഡിപിആറിന് അനുമതി നേടി ഓഗസ്റ്റ് ഒന്നിനു മുൻപ് പ്രവൃത്തി റീടെൻഡർ ചെയ്ത് 2025 ഓഗസ്റ്റോടെ പൂർത്തിയാക്കുംവിധം ക്രമീകരിക്കാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.അതുവരെ റോഡ്  ഗതാഗതയോഗ്യമാക്കി നിറുത്താനാവശ്യമായ പ്രവർത്തനങ്ങൾ  കെഎസ്‌ടിപി ചെയ്യും.ഇതിനായി നിലവിൽ അനുവദിച്ചിട്ടുള  29 ലക്ഷം രൂപ പോരാതെ വന്നാൽ ആവശ്യമായ അധികതുക നൽകും.ഷൊർണൂർ- കൊടുങ്ങല്ലൂർ 33.45 കിലോമീറ്റർ റോഡിന്റെ നിർമാണം  വരുന്ന ഒക്ടോബർ മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളും.ജില്ലയിലെ മന്ത്രിമാരും  ജനപ്രതിനിധികളും ബസ് ഉടമകളുടെ സംഘടനയുമായി ചർച്ച്  ചെയ്ത് ഇതിനാവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടെ  ഏർപ്പെടുത്തും. രണ്ട് റോഡുകളുടെയും നിർമാണപ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തന്നെ നേരിട്ട് മേൽനോട്ടം വഹിക്കും. കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ നോഡൽ ഓഫീസറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചീഫ് എൻജിനീയർ ഓരോ രണ്ടാഴ്ചയും നേരിട്ട് സൈറ്റിൽ പോയി  പരിശോധിച്ച് മന്ത്രിക്കും സെക്രട്ടറിക്കും റിപ്പോർട്ട് നൽകുകയും വേണം. എക്സിക്യൂട്ടീവ് എൻജിനീയർ ജനപ്രതിനിധികളുമായി കൃത്യമായി ബന്ധപ്പെട്ട് തടസ്സങ്ങൾ പരിഹരിച്ച് നിർമാണപ്രവർത്തനം  മുന്നോട്ടുകൊണ്ടുപോകണം. മന്ത്രിയുടെ ഓഫീസ് നേരിട്ട് മാസത്തിൽ ഓരോ തവണയും വിലയിരുത്തൽ യോഗം നടത്തും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം  ഏർപ്പെടുത്തുന്നതിനും ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി.പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു വരും ദിവസങ്ങളിൽ റോഡുകൾ സന്ദർശിച്ച് പ്രവർത്തനം ഏകോപിപ്പിക്കും.മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, എംഎൽഎമാരായ  എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പള്ളി, മുരളി പെരുനെല്ലി, സി.സി.മുകുന്ദൻ, വി.ആർ.സുനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഐഎഎസ്, കൃഷ്‌ണ തേജ ഐഎഎസ്  എന്നിവരും കെഎസ്ടിപി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.