26 April 2024 Friday

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ckmnews

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി


ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.  അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ ലോക്ഡൗണ്‍  തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കോവിഡ് കേസുകളുടെ അഭൂതപൂര്‍വ്വമായ കുതിച്ചു ചാട്ടത്തില്‍ ഡല്‍ഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ താറുമാറായി കിടക്കുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ നീട്ടുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കേസുകള്‍ക്ക് കുറവ് വന്നിട്ടില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.


തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് അടുത്ത മാസം മൂന്നിന് വൈകീട്ട് വരെ തുടരുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 


'ഞങ്ങള്‍ ഇപ്പോള്‍ ഒരു ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ നമ്മള്‍ ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സര്‍ക്കാര്‍ നിങ്ങളെ പൂര്‍ണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഞങ്ങള്‍ ഈ കടുത്ത തീരുമാനമെടുത്തു' നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാള്‍ പറയുകയുണ്ടായി.


ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു അരവിന്ദ് കെജ്രിവാള്‍.


മെഡിക്കല്‍ ഓക്സിജന്‍ അധികമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള കോവിഡ് പ്രതിസന്ധിയാണുള്ളതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.


ഓക്സിജന്‍ പ്ലാന്റുകളുടെ ചുമതല സൈന്യം ഏറ്റെടുക്കണമെന്നും വിതരണം തടസ്സപ്പെടാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ കെജ്രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു.


അടിയന്തരമായി ഓക്സിജന്‍ ആവശ്യപ്പെട്ട് ശനിയാഴ്ചയും വിവിധ ആശുപത്രികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒരാഴ്ചയ്ക്കിടെ 1.77 ലക്ഷത്തിലേറെ രോഗികളും 1500-ലേറെ മരണവും രാജ്യതലസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിദിനമരണം തുടര്‍ച്ചയായി 300 കടന്നു.