26 April 2024 Friday

മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ckmnews

മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി


തിരുവനന്തപുരം:മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ഡിഎംആർസി ഉപദേഷ്ടാവെന്ന പദവിയിൽ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. ആലപ്പുഴയിൽ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം.  



വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എൺപത്തിയെട്ടുകാരനായ ഇ ശ്രീധരൻ രാവിലെ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലത്തിന്‍റെ അന്തിമപരിശോധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്. 


ഡിജിറ്റൽ ഏജിൽ ഡിജിറ്റൽ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്നാണ് ഇ ശ്രീധരൻ രാവിലെ വ്യക്തമാക്കിയത്. ബിജെപി കേരളത്തിൽ അധികാരത്തിൽ വരുമെന്നും ഇ ശ്രീധരൻ അവകാശപ്പെട്ടു. തന്‍റെ വിശ്വാസ്യത തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. നാട്ടിൽ നിന്ന് അധികദൂരത്താകരുത്. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല താൻ നടത്തുക. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും തന്‍റെ പ്രവർത്തനം. ശരീരത്തിന്‍റെ പ്രായമല്ല, മനസ്സിന്‍റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. 


ഡിഎംആസിയിൽ  26 വർഷത്തിലേറെ  നീണ്ട് നിന്ന ഔദ്യോഗിക ജീവിതത്തിനാണ് ഇന്ന് പാലാരിവട്ടം പാലം അറ്റകുറ്റപ്പണിയിലൂടെ ഇ ശ്രീധരൻ വിരാമമിട്ടത്. ഈ പാലവും തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എഞ്ചിനിയറിംഗ് വിസ്മയമായ പാമ്പൻ പാലത്തിന്‍റെ പുനർ നിർമ്മാണം,   കൊങ്കൺ റെയിൽവെ, ഡൽഹി മെട്രോ, കൊച്ചി മെട്രോ അടക്കം നിരവധി പദ്ധതികളുടെ അമരത്ത് ഇ ശ്രീധരനുണ്ടായിരുന്നു. 2011-ൽ സർവ്വീസിൽ നിന്ന് വിരമിച്ചെങ്കിലും ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായി തുടരുകയായിരുന്നു. പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ സർക്കാർ ചുമതല നൽകിയത് കഴിഞ്ഞ വർഷം. 9 മാസത്തെ കാലവധിയുണ്ടായിരുന്നെങ്കിലും 5 മാസവും 10 ദിവസവും കൊണ്ട് പാലം പണി പൂർത്തിയാക്കി ഡിഎംആർസിയിലെ അവസാന ജോലിയും കേരളത്തിന് പുതിയ അനുഭവമാക്കി അദ്ദേഹം. എഞ്ചിനീയറിംഗ് രംഗത്തെ ഈ മികവ് പക്ഷേ രാഷ്ട്രീയരംഗത്ത് അദ്ദേഹത്തിന് ആവർത്തിക്കാനാകുമോ? കാത്തിരുന്ന് തന്നെ കാണണം.