27 April 2024 Saturday

യുവതിയെ തട്ടികൊണ്ട്‌ പോകല്‍: പൊന്നാനി, കൊടുവള്ളി 
കേന്ദ്രീകരിച്ച്‌ അന്വേഷണം

ckmnews

സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊന്നാനി, കൊടുവള്ളി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി അന്വേഷകസംഘം. 19 ന് കുരട്ടിക്കാട് വിസ്മയഭവനത്തില്‍ ബിന്ദുവിനെ (39) തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം. മാരകായുധങ്ങളുമായി വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ ശേഷം പ്രതികള്‍ കോട്ടയ്ക്കകടവ് ആറ്റില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ക്രൂര മര്‍ദ്ദനമേറ്റ് നട്ടെല്ല് പൊട്ടി പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിന്ദുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് തിങ്കളാഴ്ച വിധേയമാക്കും. പൊട്ടല്‍ ഉണ്ടായഭാഗത്ത് സ്റ്റീല്‍ ഇടും. ദുബായിലെ സ്വര്‍ണക്കടത്ത് ഇടനിലക്കാരന്‍ ഹനീഫ്, തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവര്‍ക്കും ഇവരുടെ സഹായികള്‍ക്കും വേണ്ടിയുള്ള തെരച്ചിലും ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

ഇതുവരെ ആറുപേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ 24 അംഗ അന്വേഷണ സംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്. ബിന്ദു ആശുപത്രി വിട്ടതിന് ശേഷം കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.