09 May 2024 Thursday

19 കാരനുമായി ഒളിച്ചോടിയ 24 കാരിയെ പൊലീസ് പിടികൂടി. യുവതി ഒളിച്ചോടിയത് സഹോദരിയുടെ മരണത്തിൽ നീതി ലഭ്യമാക്കുവാൻ രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം

ckmnews

19 കാരനുമായി ഒളിച്ചോടിയ 24 കാരിയെ പൊലീസ് പിടികൂടി.


യുവതി ഒളിച്ചോടിയത് സഹോദരിയുടെ മരണത്തിൽ നീതി ലഭ്യമാക്കുവാൻ രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം


കൊല്ലം:സഹോദരിയുടെ മരണത്തിൽ നീതി ലഭ്യമാക്കുവാൻ രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗമായ 19 കാരനുമായി ഒളിച്ചോടിയ 24 കാരിയെ പൊലീസ് പിടികൂടി. കൊട്ടിയം സ്വദേശിനി അൻസിയാണ് നെടുമങ്ങാട് സ്വദേശി അഖിലിനൊപ്പം ഒളിച്ചോടിയത്.അൻസിയുടെ സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ടസാപ്പ് കൂട്ടായ്മയിലെ അംഗമായിരുന്നു ഇയാൾ. ഒളിച്ചോടിയ ഇരുവരെയും മൂവാറ്റുപുഴയിൽ നിന്നുമാണ് പിടാകൂടിയത്.


കഴിഞ്ഞ 18 നാണ് അൻസിയെ കാണാതാകുന്നത്. അൻസിയുടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇരവിപുരം പൊലീസിൽ ഭർത്താവ് മുനീർ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അൻസി അവസാനം വിളിച്ച ഫോൺ കോളുകളിൽ നിന്നും നെടുമങ്ങാട് സ്വദേശിയുടെ നമ്പർ കണ്ടെത്തി. പൊലീസ് ഇയാളെ ബന്ധപ്പെട്ടപ്പോഴാണ് യുവതി ഇയാൾക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


അഖിൽ അൻസിയുടെ സഹോദരിയുടെ മണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികൾക്കും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അൻസിയുടെ വീട്ടിൽ സ്ഥിര സന്ദർശകനുമായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിലടുക്കുന്നതും പ്രണയത്തിലാകുന്നതും. കാണാതാവുന്നതിന് മുൻപ് ഭർത്താവുമായി ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് ശേഷമാണ് കാണാതായത് എന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷണത്തിലാണ് ഒളിച്ചോടിയതാണ് എന്ന് കണ്ടെത്തിയത്.


സ്വന്തം ഇഷ്ടപ്രകാരമാണ് അൻസി പോയതെങ്കിലും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 3നാണ് പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു അൻസിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടർന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കാനായി നിരവധി പേർ പണം അയച്ച് സഹായിച്ചിരുന്നു. ഈ പണവുമായാണ് ഇവർ പോയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.


റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അൻസിയുടെ അഭിമുഖങ്ങൾക്കു വൻ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ച റംസിയുടെ മരണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ അൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.




വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ യുവാവ് റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗർഭിണിയായിരിക്കെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലാണ് സീരിയൽ നടിക്കെതിരെ പരാതി ഉണ്ടായിരുന്നത്.