27 April 2024 Saturday

നീണ്ട ഇടവേളക്ക് സംസ്ഥാനത്ത് വീണ്ടും സിനിമാകാലം* സിനിമാപ്രേമികള്‍ ആഹ്ളാദത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കും; *ആദ്യ ചിത്രം 'മാസ്റ്റര്‍'*

ckmnews



തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റേതാണ് തീരുമാനം. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. 

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു. സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ പറഞ്ഞു. മലയാള സിനിമകള്‍ മുന്‍ഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക.

വിതരണക്കാരുടെ കുടിശിക നല്‍കാന്‍ തീയറ്റര്‍ ഉടമകള്‍ സമയം നിശ്ചയിച്ചു. സെന്‍സര്‍ പൂര്‍ത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാര്‍ നിശ്ചയിക്കും.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കുാനും തീരുമാനിച്ചു. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം.

പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.


വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.