തിരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കാൻ എസ്.പി.സി. യും
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്ന ബാധിത ബൂത്തുകളിലുള്‍പ്പെടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) സുരക്ഷ ഒരുക്കും. പോലീസിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും സ്പെഷല്‍ പോലീസ് സേനാംഗങ്ങളുടെയും സേവനങ്ങള്‍ക്കൊപ്പമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും വിന്യസിക്കുന്നത്.18 വയസ് പൂര്‍ത്തിയായ കേഡറ്റുകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ അനുമതി തേടി ഡിജിപി ലോക്നാഥ് ബഹ്റ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്നാണ് കേഡറ്റുകളെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിപ്പിക്കാന്‍ അനുവദിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ജി.അനില്‍കുമാര്‍ ഉത്തരവിറക്കിയത്. ഓരോ ജില്ലയിലുമുള്ള പോലീസ് മേധാവിമാര്‍ക്ക് ആവശ്യമുള്ള കാഡറ്റുകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐജി
പി. വിജയന് അറിയിച്ചു.
തെരഞ്ഞെടുപ്പിനു സാധാരണയായി സ്പെഷല്‍ പോലീസ് വിഭാഗം രൂപീകരിക്കാറുണ്ട്. വിമുക്ത ഭടന്മാര്, വിമുക്ത പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍, വിരമിച്ച പോലീസുദ്യോഗസ്ഥര്‍, എന്‍സിസി കാഡറ്റുകള്‍ എന്നീ വിഭാഗങ്ങളില്‍നിന്നുള്ളവരുടെ സേവനമാണ് ഉപയോഗിച്ചുവരുന്നത്. ഇത്തവണ ഇവര്‍ക്കൊപ്പമാണ് എസ്പിസി കേഡറ്റുകളെക്കൂടി ഉപയോഗിക്കുന്നത്. ബൂത്തുകളില്‍ കേഡറ്റുകളെ വിന്യസിപ്പിക്കാനാണ് തീരുമാനം.
പോലീസുകാര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യാന്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. കുട്ടികളില്‍ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോടുള്ള കരുണ, സാമൂഹികവിപത്തുകളെ എതിര്‍ക്കാനുള്ള കഴിവ് എന്നിവ വളര്‍ത്തിയെടുത്ത് അവരെ ജനാധിപത്യ സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളാക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2010 ഓഗസ്റ്റ് രണ്ടിനാണ് കേരള പോലീസിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു രൂപം നല്‍കിയത്. സംസ്ഥാനത്ത് മാത്രം നടപ്പാക്കി വരുന്ന എസ്പിസി പദ്ധതി രാജ്യം മുഴുവന്‍ ഇപ്പോള്‍ നടപ്പാക്കുന്നുണ്ട്.