26 April 2024 Friday

ബിഹാര്‍ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും; തയ്യാറെടുപ്പുകളുമായി പാര്‍ട്ടികള്‍

ckmnews

പട്‌ന: ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിക്കും. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും നല്‍കിയ അനുകൂല ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം. എന്നാല്‍ എക്‌സിറ്റ് പോളുകളില്‍ കാര്യമില്ലെന്നും അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ ക്യാമ്പ്.

വോട്ടെണ്ണലിന് മുമ്പായി മാരത്തണ്‍ ചര്‍ച്ചകളിലാണ് പാര്‍ട്ടികള്‍. നേതാക്കളെല്ലാം തങ്ങളുടെ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. തൂക്കു സഭയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ട് കോണ്‍ഗ്രസ് രണ്ടു ജനറല്‍ സെക്രട്ടറിമാരെ ബിഹാറിലേക്ക് അയച്ചിട്ടുണ്ട്. 31-ാം ജന്മദിനം ആഘോഷിക്കുന്ന തേജസ്വി യാദവിന്റെ വീട്ടിലായിരുന്നു ആര്‍ജെഡി നേതാക്കളുടെ യോഗം. പ്രവചനങ്ങള്‍ ശരിയായി വന്നാല്‍ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി എന്ന പദവി തേജസ്വി യാദവിനെ തേടിയെത്തും. 

243 നിയമസഭാ സീറ്റുകളിലേക്കായി ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.

രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ട്രെന്‍ഡിങ് പത്ത് മണിയോടെ ലഭ്യമാകും. ഓരോ മണ്ഡലത്തിലേയും ഫല സൂചനകള്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പൂര്‍ണ്ണ ഫലം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ലഭിക്കുകയെങ്കിലും ഉച്ചയാകുമ്പോഴേക്ക് ബിഹാര്‍ ആര് ഭരിക്കുമെന്നതിന്റെ കൃത്യമായ ചിത്രം വരും.