1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ
അരീക്കോട്: 1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേർ എക്സൈസിന്റെ പിടിയിൽ. കൊണ്ടോട്ടി പാലപ്പെട്ടി സ്വദേശി പൂലാട്ട് വീട്ടിൽ ജാബിർ (34), കോഡൂർ ചൂരപ്പുലാൻ വീട്ടിൽ മജീദ് (40), കൊണ്ടോട്ടി പാലപ്പെട്ടി മുക്കോളി വീട്ടിൽ അബ്ദുൽ അഷ്റഫ് (40) എന്നിവരെയാണ് മഞ്ചേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനു അറസ്റ്റ് ചെയ്തത്.
എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊണ്ടോട്ടി കേന്ദ്രീകരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഹഷീഷ് ഓയിൽ മൊത്തക്കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ശക്തമായ പരിശോധയാണ് എക്സൈസ് സംഘം നടത്തിവരുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും അന്വേഷണത്തിലൂടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനു പറഞ്ഞു.
ഹഷീഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന കാറും കസ്റ്റഡിയിൽ എടുത്തു. വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. എക്സൈസ് കമീഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫിസർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അഖിൽദാസ്, അരുൺ പാറോൽ, മഞ്ചേരി റേഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം. ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി. സച്ചിൻദാസ്, ജിഷിൽ നായർ, ടി. ശ്രീജിത്ത്, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.