08 May 2024 Wednesday

കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് തള്ളി; ടിടിഇ വിനോദിൻ്റെ കൊലപാതകം കരുതിക്കൂട്ടി, റിമാന്‍റ് റിപ്പോർട്ട്

ckmnews

കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് തള്ളി; ടിടിഇ വിനോദിൻ്റെ കൊലപാതകം കരുതിക്കൂട്ടി, റിമാന്‍റ് റിപ്പോർട്ട്


തൃശ്ശൂര്‍: ടിടിഇ വിനോദിൻ്റെ കൊലപാതകം കരുതിക്കൂട്ടിയെന്ന് റിമാന്‍റ് റിപ്പോർട്ട്. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് തള്ളിയെന്നാണ് റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നത്. ഫൈൻ അടയ്ക്കാൻ പറഞ്ഞതാണ് വിരോധത്തിന് കാരണമായതെന്നും റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നു. 


സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് ടിടിഇ വിനോദിന് നേരിടേണ്ടിവന്നത്. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് എറണാകുളം- പട്ന എക്സ്പ്രസ്സിൽ അരുംകൊല നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പ്രതി രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിർവശത്തെ ട്രാക്കിലേക്കാണ്. അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദിന്റെ ദാരുണാന്ത്യം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അപകടത്തിൽ വിനോദിന്റെ കാലുകളും അറ്റുപോയി.