09 May 2024 Thursday

വളർത്തുനായയെ എറിഞ്ഞത് ചോദ്യംചെയ്തതിന് ക്രൂരമർദനം; ചികിത്സയിലായിരുന്ന ഹൈക്കോടതി ഡ്രൈവർ മരിച്ചു

ckmnews



വീട്ടിലെ വളർത്തുനായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് നാലംഗസംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവര്‍ മരിച്ചു. മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദ് (45) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വളര്‍ത്തുനായയെ എറിഞ്ഞത് ചോദ്യംചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാലംഗസംഘം ആക്രമിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാണ സോനീപത് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുപേരും തപാല്‍ വകുപ്പിലെ ജീവനക്കാരാണ്.

മാര്‍ച്ച് 25ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. മുല്ലശ്ശേരി കനാല്‍ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികളിലൊരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. വിനോദ് ഇത് ചോദ്യം ചെയ്തു. ഇവരും വിനോദുമായി വാക്കേറ്റമുണ്ടായി. രണ്ടുപേര്‍ ചേര്‍ന്ന് വിനോദിനെ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു. അശ്വിനി ഗോള്‍കര്‍ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു.

വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തില്‍നിന്ന് പിടിവിട്ടില്ല. പുറത്ത് കയറിയിരുന്ന് കഴുത്തില്‍ അമര്‍ത്തി വലിച്ചു മുറുക്കി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പ്രതിയുടെ പിടിയില്‍നിന്നു വിനോദിനെ മോചിപ്പിച്ചത്. അപ്പോഴേക്കും വിനോദ് അവശനായിരുന്നു. ഉടന്‍ ആശുപത്രിയിലാക്കി. കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ എത്തുന്നത് തടസ്സപ്പെട്ടതിനെത്തുര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിനോദ് താമസിക്കുന്നതിന് രണ്ട് വീട് അപ്പുറത്താണ് പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം പ്രതികളെ കെഎസ്ആര്‍ടിസി പരിസരത്തെ വിവേകാനന്ദ റോഡില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നാലുപേരും നിലവില്‍ റിമാന്‍ഡിലാണ്.