മദ്യനയ അഴിമതിക്കേസ്: ഡല്‍ഹി മന്ത്രി കൈലാഷ് ഗെലോട്ട് ഇഡിക്ക് മുന്നില്‍ ഹാജരായി
മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ വരിഞ്ഞുമുറുക്കി ഇഡി. ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ടിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഗെലോട്ട് ഡല്‍ഹി ഇഡി ആസ്ഥാനത്ത് ഹാജരായി. അതിനിടെ, നാളെത്തെ രാംലീല മൈതാനിയിലെ റാലി ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മഹാറാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിങ്, തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിത. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ വിഐപി പട്ടികയിലേക്ക് മറ്റൊരാള്‍കൂടി എത്തുമോ എന്ന ആകാംഷ ഉയര്‍ത്തിയാണ് മന്ത്രിസഭയിലെ പ്രധാനിയായ കൈലാഷ് ഗെലോട്ടിനെ ചോദ്യംചെയ്യാന്‍ ഇഡി വിളിപ്പിച്ചത്. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുമായുള്ള ബന്ധം, മദ്യനയം രൂപീകരിക്കുന്നതിലെ പങ്ക്, നിരന്തരം മൊബൈല്‍ നമ്പരുകള്‍ മാറ്റിയതെന്തിന്. ഇതെല്ലാം ചോദിച്ചറിയാനാണ് ചോദ്യംചെയ്യലെന്നാണ് സൂചന. അതിനിടെ, കേജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഇന്ത്യ സഖ്യത്തിന്‍റെ റാലി ഏതെങ്കിലും ഒരു വ്യക്തിക്കായല്ലെന്നും പല വിഷയങ്ങള്‍ ഉന്നയിച്ചാണെന്നും കോണ്‍ഗ്രസ്.
മന്ത്രി ഗോപാല്‍ റായുടെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രാം ലീലയിലെത്തി മഹാറാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. നാളെ രാവിലെ 10 മണിക്കാണ് ഇന്ത്യസഖ്യത്തിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പങ്കെടുക്കുന്ന റാലി.