27 April 2024 Saturday

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

ckmnews


തിരുവനന്തപുരം : വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസ്ലർ കൂടിയായ ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുളള അന്വേഷണം.


സിദ്ധാർത്ഥൻറെ കുടുംബത്തിന് നീതി ഉറപ്പ് നൽകി മാ‍ര്‍ച്ച് 9 ന് കേസ് മുഖ്യമന്ത്രി സിബിഐക്ക് വിട്ടിരുന്നു. പക്ഷെ പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിൽ അച്ഛൻ നൽകിയ ഉറപ്പ് പാലിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സിദ്ധാർത്ഥന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ സിബിഐക്ക് അന്വേഷണം വിട്ട് 9 ന് വിജ്ഞാപനം ഇറങ്ങി. പതിനൊന്നിന് ആഭ്യന്തരവകുപ്പ് എം സെക്ഷനിലെ അസിസ്റ്റൻറും സെക്ഷൻ ഓഫീസറും പ്രൊഫോമ റിപ്പോർട്ടിനറെ കരട് തയ്യാറാക്കി ഡെപ്യൂട്ടി സെക്രട്ടറിക്ക് അയച്ചു. പക്ഷെ ഡെപ്യൂട്ടി സെക്രട്ടറി അഞ്ച് ദിവസം അവധിയിലായിരുന്നു. പകരം ചുമതല ആർക്കും നൽകിയില്ല. ഡെപ്യൂട്ടി സെക്രട്ടറി തിരിച്ചെത്തിയ ശേഷം വിജ്ഞാപനം അയച്ച് നൽകിയത് സിബിഐ കൊച്ചി ഓഫീസിലേക്ക് അയച്ചു.


സുപ്രധാനമായ കേസിലെ ഫയലുകൾക്ക് എന്ത് പറ്റിയെന്ന കാര്യം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര സെക്രട്ടറിയും അന്വേഷിച്ചതേയില്ല ഇതിനിടെ 16 ന് വിജ്ഞാപനം കൈമാറിയെന്ന തെറ്റായ വിശദീകരണവും ആഭ്യന്തരവകുപ്പ് നൽകി. പ്രമാദമായ കേസിൽ വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ പ്രഫോമ റിപ്പോർട്ട് തയ്യാറാക്കിയോ ദില്ലിക്ക് അയച്ചോ എന്ന കാര്യങ്ങളിലൊന്നും മുഖ്യമന്ത്രിയുടെയോ ഓഫീസിന്റെയോ മേൽനോട്ടമുണ്ടായില്ല. കാലതാമസത്തിൽ ഒടുവിൽ മുഖം രക്ഷിക്കാൻ നടപടി എടുത്തത് ആഭ്യന്തരവകുപ്പിലെ എം സെക്ഷനിൽ ഫയലുകൾ കൈകാര്യം ചെയ്ത ഡെപ്യൂട്ടി സെക്രട്ടറിക്കും സെക്ഷൻ ഓഫീസർക്കും അസിസ്റ്റൻിനരുമെതിരം മാത്രം. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സർക്കാർ ഉത്തരവിൽ തന്നെ സമ്മതിക്കുന്നു. യഥാർത്ഥത്തിൽ ഇതും കയ്യൊഴിയൽ. ഇച്ഛാശക്തിയോടെ അതിവേഗം നടപടിക്രമം പൂർത്തിയാക്കേണ്ട കേസിലാണ് മൂന്ന് ഉദ്യോഗസ്ഥരെ ചാരിയുള്ള രക്ഷപ്പെടൽ. ഒടുവിൽ വിലപ്പെട്ട 18 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ഫയലുകൾ കേന്ദ്രത്തിന് നേരിട്ട് കൈമാറുന്നത്.