ചൂട് പിടിമുറുക്കുന്നു; ഒപ്പം രോഗങ്ങളും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. ഇതിനു പിന്നാലെ കനത്ത ജാഗ്രത നിർദ്ദേശമാണ് കാലാവസ്ഥ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
സംസ്ഥാനത്ത് വേനൽചൂട് ശക്തമാകുന്ന സാഹചര്യത്തിൽ രോഗ വ്യാപവും വർധിക്കുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പ്രധാനമായി ചിക്കൻ പോക്സിന്റ വ്യാപാനമാണ് സംസ്ഥാനത്ത് കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മാർച്ച് 15 വരെ 7644 ചിക്കന്‍പോക്‌സ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേകാലയളവില്‍ ചിക്കന്‍പോക്‌സ് ബാധിച്ച് ഒന്‍പത് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും.
ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍ പോക്‌സ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു