09 May 2024 Thursday

വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ തിരക്കിട്ട് പാർട്ടികൾ

ckmnews

വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം


സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ തിരക്കിട്ട് പാർട്ടികൾ


ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.കോൺഗ്രസിനു പിന്നാലെ തൃണമൂലും ബിഎസ്പിയും എൻസിപിയും എതിർപ്പുമായി രംഗത്തെത്തി.ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. മൂന്നോ നാലോ ഘട്ടങ്ങളിൽ പൂർത്തിയാക്കണമായിരുന്നു എന്ന് മായാവതി അഭിപ്രായപ്പെട്ടു. ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത് ശരിയായ നടപടിയല്ലെന്നാണ് ആരോപണം. ദൈര്‍ഘ്യമേറിയ വോട്ടെടുപ്പ് ഷെഡ്യൂള്‍ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു


ജൂണ്‍ മാസത്തിലേക്ക് തെരഞ്ഞെടുപ്പ് നീണ്ടുപോകുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം.അഞ്ച് ഘട്ടങ്ങളിലായി എങ്കിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാകുമെന്നും ഏഴു ഘട്ടങ്ങളിലാക്കിയത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെ നീണ്ടുപോകുന്നത് പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി മാറും. സുരക്ഷാ  സൈനികരുടെ വിന്യാസം ഉള്‍പ്പെടെ കണക്കിലെടുത്താണ് ഏഴു ഘട്ടങ്ങളിലാക്കിയെതന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. 


ഇതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പാര്‍ട്ടികള്‍.അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഊർജ്ജിതമാക്കി ബിജെപിയും കോൺഗ്രസും. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരുന്നുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമോയെന്നതിലും പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കുമോയെന്ന കാര്യത്തിലും തീരുമാനമാകും. കേരളത്തിലെയടക്കം അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപിയും തീരുമാനിക്കും