മലപ്പുറത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച പന്തല്ലൂർ ആലുങ്ങൽ മൊയ്തീൻകുട്ടിയുടെ (36) മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അസുഖ ബാധിതനായതിനാൽ ഹൃദയത്തിന്റെ ഒരുഭാഗത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചതാണ് മരണകാരണമായത്.
മൃതദേഹത്തിൽ മർദനമേറ്റ പാടുകളോ മുറിവുകളോ കണ്ടെത്താനായില്ല. മൽപ്പിടുത്തം നടന്നതിന്റെ തെളിവുകളും മൃതദേഹത്തിൽ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൊവാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവി ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്.
പന്തല്ലൂരിൽ കഴിഞ്ഞ ദിവസം ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് മൊയ്തീൻകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ മൊയ്ദീൻകുട്ടി സ്റ്റേഷനിൽ തളർന്നു വീണു. തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചു. ചികിൽസയിലിരിക്കെ ചൊവാഴ്ച്ച പുലർച്ചയാണ് മരിച്ചത്. പൊലീസ് മർദിച്ചെന്നായിരിന്നു ബന്ധുക്കളുടെ ആരോപണം. മൊയ്തീൻകുട്ടിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. ഇയാൾക്ക് മർദനമേറ്റോയെന്ന് അന്വേഷിക്കുമെന്ന് എസ്പിയും വ്യക്തമാക്കിയിരുന്നു.