തൃശ്ശൂരിൽ ആദിവാസി കോളനിയിലെ രണ്ടു കുട്ടികളെ കാണാതായതായി പരാതി
മറ്റത്തൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ടു കുട്ടികളെ കാണാതായതായി പാരതി. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (08) എന്നിവരെ രണ്ടാം തീയതി പകൽ 10 മുതലാണ് കാണാതായത്. ബന്ധു വീടുകളിലും കുട്ടികൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്ന് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസും വെള്ളിക്കുളങ്ങര പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസുകളിലെ ജീവനക്കാരും നാട്ടുകാരും വെള്ളിയാഴ്ച രാവിലെ മുതൽ വനത്തിൽ അന്വേഷണം നടത്തി. എങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. അന്വേഷണം ശനിയാഴ്ചയും തുടരും എന്നാണ് അധികൃതർ അറിയിച്ചത്.
കുട്ടികളെ കാണാതായത് അറിഞ്ഞ് എൽഡിഎഫ് തൃശ്ശൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ കോളനിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് ജില്ലാ ഭരണകൂടത്തെയും പൊലീസ് സൂപ്രണ്ടിനെയും ബന്ധപ്പെട്ടു. അന്വേഷണത്തിന് നേതൃത്വം നൽകാമെന്ന് എസ്പി ഉറപ്പ് നൽകുകയും ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സിപിഐഎം കൊടകര ഏരിയ കമ്മറ്റി അംഗം പി സി ഉമേഷ്, ലോക്കൽ സെക്രട്ടറി പി കെ രാജൻ, എ കെ എസ് ജില്ലാ സെക്രട്ടറി യു ടി തിലകമണി, സിപിഐ ജില്ലാ കമ്മറ്റി അംഗം സി യു പ്രിയൻ, ലോക്കൽ സെക്രട്ടറി മോഹനൻ ചള്ളിയിൽ എന്നിവരും സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.