സിദ്ധാർത്ഥിന്റെ മരണത്തിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക കേരളത്തിന് കവി റഫീഖ് അഹമ്മദിന്റെ പരിഹാസം; കാർട്ടൂൺ വൈറൽ
തൃശൂർ: എസ്എഫ്ഐ നേതാക്കളുൾപ്പെട്ട സംഘത്തിന്റെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും പിന്നാലെ പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സാംസ്കാരിക കേരളത്തെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണാണ് അദ്ദേഹം പങ്കുവച്ചത്. ‘സിദ്ധാർത്ഥ്.. മാപ്പ്..’ എന്ന കുറിപ്പ് സഹിതമാണ് കാർട്ടൂൺ പങ്കുവച്ചത്. വിഷയത്തിൽ പ്രതികരിക്കാൻ മടിച്ചുനിൽക്കുന്ന സംസ്കാരിക കേരളത്തെ രൂക്ഷമായി പരിഹസിക്കുകയാണ് കാര്‍ട്ടൂണിലൂടെ കവി.
ഫെബ്രുവരി 18 നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർത്ഥിനെ കണ്ടെത്തിയത്. ഫെബ്രുവരി 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർത്ഥ് ക്രൂര മർദനത്തിനിരയായെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം.
കേസിൽ പ്രതികളായ 18 പേരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും പൊലീസ് ചുമത്തി. വീട്ടിലേക്കു പോയ സിദ്ധാർത്ഥിനെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ പൂക്കോട് ക്യാംപസിലേക്കു വിളിച്ചുവരുത്തിയതിനടക്കം തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞത് 2 വർഷം വരെ തടവുശിക്ഷ കിട്ടിയേക്കാവുന്ന വകുപ്പ് ചുമത്തിയത്.
കൊലപാതകമെന്നു തെളിഞ്ഞാൽ പ്രതികൾക്കു ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. ആത്മഹത്യാപ്രേരണ, റാഗിങ്, ഗുരുതരമായി മുറിവേൽപിക്കൽ, ആയുധങ്ങൾ ഉപയോഗിച്ചു മുറിവേൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്. 31 വിദ്യാർത്ഥികൾക്ക് പഠനവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.