09 May 2024 Thursday

മദ്യനയ അഴിമതി കേസ്; ഇഡിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും: അരവിന്ദ് കെജ്‌രിവാൾ

ckmnews


ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മാർച്ച് 12 ശേഷം വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ തയ്യാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇഡിയുടെ എട്ടാമത്തെ സമൻസിനാണ് കെജ്‌രിവാൾ മറുപടി നൽകിയത്.

'ഫെബ്രുവരി 27ന് ഇഡി അയച്ച എട്ടാമത്തെ സമൻസിനാണ് കെജ്‌രിവാൾ മറുപടി നൽകിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മറുപടി അയച്ചു. സമൻസ് നിയമവിരുദ്ധമാണെന്നും എന്നാൽ മറുപടി നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 12നുശേഷം അരവിന്ദ് കെജ്‌രിവാൾ വീഡിയോ കോൺഫറൻസിങ് വഴി ഹിയറിംഗിന് ഹാജരാകും', എഎപി പ്രസ്താവനയിൽ പറഞ്ഞു.

ഡൽഹി എക്‌സൈസ് നയം രൂപീകരിച്ചതിലും നടപ്പാക്കിയതുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. നയരൂപീകരണം, കൈക്കൂലി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇഡി കെജ്‌രിവാളിൻ്റെ മൊഴിയെടുക്കും. കഴിഞ്ഞ ഏഴ് തവണയും നിയമ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും എന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അയച്ച സമൻസുകൾ കെജ്‌രിവാൾ തള്ളിയത്.

മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുൻ ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയെ കഴിഞ്ഞ വർഷം ഫെബ്രുവരി 26 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. രാജ്യസഭാംഗമായ സഞ്ജയ് സിങ്ങിനെ ഒക്ടോബർ 5 നാണ് ഇഡി അറസ്റ്റ് ചെയ്തത്.