09 May 2024 Thursday

മത്സരിക്കാനില്ല, ശോഭന പ്രചാരണത്തിനെത്തും; ആലപ്പുഴയില്‍ രൺജിത് ശ്രീനിവാസൻ്റെ ഭാര്യ മത്സരിച്ചേക്കും

ckmnews


തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘവും ഡൽഹിയിലെത്തി. രാത്രി ഏഴു മണിക്കാണ് ഔപചാരിക ചർച്ച. കെ സുരേന്ദ്രനൊപ്പം സംഘടന സെക്രട്ടറി കെ സുഭാഷും മുൻ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കുമ്മനം രാജ ശേഖരൻ എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തുമാണ് പട്ടികയിൽ അനിശ്ചിതാവസ്ഥയുള്ളത്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം നടി ശോഭനയുടെ പേരും തിരുവനന്തപുരത്തെ പട്ടികയിലുണ്ട്.

ശോഭന മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, എന്നാൽ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, ശോഭ സുരേന്ദ്രൻ, പി സി ജോർജ് എന്നിവരടങ്ങിയ പത്തനംതിട്ട ലിസ്റ്റും ഏറെ ആകാംഷയുള്ളതാണ്,


പി സി ജോർജിനായി സംസ്ഥാനത്തിൻ്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ രംഗത്തുണ്ട്. നിർബന്ധമാണെങ്കിൽ ഷോൺ ജോർജിനെ പരിഗണിക്കാൻ സംസ്ഥാന അധ്യക്ഷൻ നിർദേശിച്ചിട്ടുണ്ട്, എന്നാൽ അവസരം തന്നാൽ പത്തനംതിട്ടയിൽ ജയിക്കുമെന്നാണ് പി സി ജോർജ് ആവർത്തിക്കുന്നത്.


ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ രൺജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷ രൺജിത് മത്സരിച്ചേക്കും, കിറ്റക്സ് എംഡി സാബു ജേക്കബിനെയും ബിജെപി സ്ഥാനാർഥിത്വത്തിനായി സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ മണ്ഡലങ്ങളിലെ സാധ്യത പട്ടികയാണ് ഇന്ന് ആദ്യം പരിഗണിക്കുക,


തൃശ്ശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങൽ വി മുരളീധരൻ, പാലക്കാട് സി കൃഷ്ണകുമാർ, എന്നിവർ ഉറച്ച പേരുകളാണ്. കോഴിക്കോട് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിൻ്റെ പേരിനാണ് പ്രാമുഖ്യമെങ്കിലും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരും പട്ടികയിലുണ്ട്, മലപ്പുറത്ത് ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടിയും കാലിക്കറ്റ് സർവകലാശാല മുൻ വി സി അബ്ദുൽ സലാമും പരിഗണനയിലുണ്ട്, കാസർകോട് പി കെ കൃഷ്ണദാസ്, രവീശ തന്ത്രി ഗുണ്ടാർ, മഹിള മോർച്ച ദേശീയ നിർവാഹക സമിതി അംഗം അശ്വനി എന്നിവരും പട്ടികയിലുണ്ട്. എട്ടു മണ്ഡലങ്ങളിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.