രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ അനുമതി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ നിന്ന് മോചിതനായ ശ്രീലങ്കൻ സ്വദേശി ശാന്തൻ ഇനി നാട്ടിലേക്ക്. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ശ്രീലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്. കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചതോടെ ഒരാഴ്ചക്കുള്ളിൽ ശാന്തന് ശ്രീലങ്കയിലേക്ക് പോകാനാകും. സംബന്ധിച്ച രേഖകൾ തിരുച്ചിറപ്പള്ളി കലക്ടർക്ക് കൈമാറിയിട്ടുണ്ട്.
കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യത്തെയാളാണ് ശാന്തൻ. പ്രായമായ മാതാവിനൊപ്പം താമസിക്കാനായി ശ്രീലങ്കിയിലേക്ക് വിടണമെന്ന് ശാന്തൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കൻ ഹൈക്കമ്മീഷൻ നേരത്തെ ശാന്തന് അനുവദിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷത്തെ തടവിൽ അമ്മയെ കാണാൻ കഴിയാത്തതിനാൽ, ശ്രീലങ്ക സന്ദർശിക്കാനും അമ്മയെ പരിപാലിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശാന്തൻ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുകാരായ ഏഴുപേരെയും മോചിപ്പിക്കാൻ ശുപാർശ ചെയ്യുന്ന പ്രമേയം 2018 സെപ്റ്റംബറിൽ തമിഴ്‌നാട് മന്ത്രിസഭ പാസാക്കിയിരുന്നു. എന്നാൽ ഗവർണർ തീരുമാനം എടുക്കുന്നതിനുപകരം വിഷയം നേരിട്ട് കേന്ദ്രത്തിന് വിട്ടുകയായിരുന്നു.