09 May 2024 Thursday

പിന്നോട്ടില്ലാതെ കര്‍ഷക സമരം; ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക കരിദിനം

ckmnews

പിന്നോട്ടില്ലാതെ കര്‍ഷക സമരം; ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക കരിദിനം


ന്യൂഡല്‍ഹി: 'ദില്ലി ചലോ മാര്‍ച്ചി'നിടെ ഹരിയാന പൊലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉപരോധിക്കും.



അടുത്ത മാസം 14ന് ഡല്‍ഹി രാംലീലാ മൈതാനിയിലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തും. കൊല്ലപ്പെട്ട ഭട്ടിന്‍ഡ സ്വദേശിയായ കര്‍ഷകന്റെ കുടുബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണവും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. ദില്ലി ചലോ ട്രാക്ടര്‍ പ്രതിഷേധത്തിന്റെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷകസംഘടനകള്‍ ഇന്ന് വൈകിട്ട് യോഗം ചേരും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ഇന്ന് ക്ഷണിച്ചേക്കും.മാര്‍ച്ചില്‍ ഗോതമ്പ് സംഭരണ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ കര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര വ്യാഴാഴ്ച പറഞ്ഞു. ഇനിയും തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതില്‍ സന്തോഷമുണ്ട്. നിരന്തരമായ ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും ഭക്ഷ്യസെക്രട്ടറി പറഞ്ഞു.