08 May 2024 Wednesday

വരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ; ക്വലാലംപൂർ, കൊളംബിയ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാമെന്ന് വിമാന കമ്പനികൾ

ckmnews


കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാന കമ്പനികൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. വിമാനത്താവളത്തിൽ ചേർന്ന യോഗത്തിൽ ക്വലാലംപൂർ, കൊളംബിയ തുടങ്ങിയ ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കാം എന്ന് വിമാനകമ്പനികൾ അറിയിച്ചു.

എയർപോർട്ട് ഡയറക്ടർ, എംപിമാർ വിമാനക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് കരിപ്പൂരിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നു.കണക്കുകൾ നിരത്തിയാണ് ഇക്കാര്യം എംപിമാരും എയർപോർട്ട് ഡയറക്ടർ അവതരിപ്പിച്ചത്.

യോഗത്തിൽ എയർ ഏഷ്യ ബർഹാഡ് കരിപ്പൂരിൽ നിന്ന് ക്വലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചു.ഫിറ്റ്‌സ് എയർ കരിപ്പൂർ ക്വലാലംപൂർ കൊളംബോ സർവീസുകൾ ആരംഭിക്കുന്നത് പരിഗണിക്കും.വരും മാസങ്ങളിൽ വിസ്താര എയർലൈൻസ് ,ആകാശ എയർലൈൻസ് എന്നീ വിമാന കമ്പനികളും സർവീസ് ആരംഭിച്ചേക്കും.ഇൻഡിഗോ നേരത്തെ നിർത്തിയ ദമാം സർവീസ് പുനരാരംഭിക്കും


ഇതിന് പുറമേ ഗോവ, ശ്രീനഗർ, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. നിലവിൽ മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരിൽ നിന്നും ആഭ്യന്തര സർവീസുള്ളത്.