09 May 2024 Thursday

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; വിചാരണക്കോടതി വിധി ശരിവെച്ചു

ckmnews


കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ശരിവെച്ചു. പത്ത് പ്രതികളുടെ ശിക്ഷയാണ് ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി.


രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും.അതേസമയം പി മോഹനന്‍ അടക്കമുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎല്‍എ സമര്‍പ്പിച്ച അപ്പീലും പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്.


2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു സിപിഐഎം വിട്ട് ആര്‍എംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം.


കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഐഎം ആവർത്തിച്ചത്. സിപിഐഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെസി രാമചന്ദ്രന്‍, കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പികെ കുഞ്ഞനന്തന്‍ എന്നിവര്‍ വധഗൂഡാലോചനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. അപ്പീല്‍ കാലയളവില്‍ പികെ കുഞ്ഞനന്തന്‍ മരിച്ചു. കൊലയാളി സംഘാംഗങ്ങളായ എംസി അനൂപ്, കിര്‍മാണി മനോജ്, എന്‍കെ സുനില്‍, രജീഷ് ടികെ, കെകെ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിങ്ങനെ എട്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷ. തെളിവ് നശിപ്പിച്ച കേസില്‍ 31ആം പ്രതി എംകെ പ്രദീപന്‍ എന്ന ലംബു പ്രദീപന് മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ. കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്നും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചത്.കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും പി മോഹനന്‍, കാരായി രാജന്‍, കെകെ രാഗേഷ് ഉള്‍പ്പടെ 24 പ്രതികളെ വിചാരണ കോടതി വിവിധ ഘട്ടത്തില്‍ വെറുതെ വിട്ടിരുന്നു ശിക്ഷിക്കപ്പെട്ടതിനെതിരായ 12 പ്രതികളുടെ അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. 24 പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെകെ രമ എംഎല്‍എയും നല്‍കിയ അപ്പീലിലും ഹൈക്കോടതി വിശദമായ വാദം കേട്ടു. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ മാസങ്ങളോളം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറഞ്ഞത്.