09 May 2024 Thursday

അജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, ഒരാള്‍ക്ക് ജോലി; സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ

ckmnews


മാനന്തവാടി: വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കും. അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച്ചയും ബാക്കി അഞ്ച് ലക്ഷം രൂപ കുടുംബം നിര്‍ദേശിക്കുന്ന നോമിനിക്ക് അടുത്ത മന്ത്രിസഭാ യോഗം അംഗീകരിച്ച ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാനുമാണ് തീരുമാനം. 50 ലക്ഷം രൂപ നല്‍കണമെന്നാണ് സര്‍വ്വകക്ഷിയോഗത്തില്‍ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ ബാക്കി 40 ലക്ഷം രൂപ നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ മാത്രമേ തീരുമാനമുണ്ടാകൂ. സര്‍ക്കാരിലേക്ക് അനൂകൂലശുപാര്‍ശ ഇത് സംബന്ധിച്ച് നല്‍കും.



അജിയുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി അറിയിച്ചിട്ടുണ്ട്. ഭാര്യക്ക് സ്ഥിരം ജോലി നല്‍കുമെന്നും യോഗത്തില്‍ ഉറപ്പ് നല്‍കി. സബ് കളക്ടറുടെ ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അവസാനിച്ചു. അജിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.


പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.