09 May 2024 Thursday

8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ

ckmnews



കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ. ആക്രമണത്തിൽ 7492 പേർക്ക് പരിക്കേറ്റു.68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവർഷം മാത്രം 85 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. 817 പേർക്ക് പരുക്കേറ്റു. സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്നും കാട്ടാന ആക്രമണം ഉണ്ടായി. മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മയക്കുവെടി വെക്കുകയാണ് പോംവഴി. കോടതിയെ സാഹചര്യം മനസിലാക്കുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യസഹജമായ എല്ലാം ചെയ്യും എന്നാണ് വയനാട്ടുകാരോട് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ വനം വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നു. മൂന്ന് മണിക്കൂര്‍ സിഗ്‌നല്‍ ലഭിച്ചില്ല. അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതില്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ല. നിരീക്ഷണത്തിന് നിലവില്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ ഇല്ലെന്നും പ്രോട്ടോകോള്‍ വേണമെന്നും മന്ത്രി പറഞ്ഞു.


അതേസമയം മാനന്തവാടിയില്‍ ഒരാളെ കൊന്ന അക്രമകാരിയായ ആനയെ തിരിച്ചറിഞ്ഞു. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്‌ന എന്ന ആനയാണ്. 30.11.2023 ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നാണ് പിടികൂടിയത് ഈ ആനയെ പിടികൂടിയത്. തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്‍ തുറന്ന് വിട്ടിരുന്നു.