09 May 2024 Thursday

കേന്ദ്ര അവഗണന; ഡൽഹിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം, മുഖ്യമന്ത്രി നയിക്കും

ckmnews

കേന്ദ്ര സർക്കാരിന്റെ കടുത്ത അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. ഇന്നലെ കർണാടകത്തിലെ നേതാക്കൾ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക.കേരളത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ തലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധത്തിൽ പ്രധാന പ്രതിപക്ഷ നേതാക്കളിൽചിലർ പിന്തുണ അറിയിച്ചതോടെ, സമര വേദി കേന്ദ്ര വിരുദ്ധ സംഗമമാകും. ഡിഎംകെയ്ക്ക് പുറമെ, ആം ആദ്മി പാർട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തും. ശരത് പവാറും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡി എം കെ, എ എ പി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും.


അതേസമയം കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടു. ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻ ഡി എ ഇതര സർക്കരുകളോട് പീഡന നയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.