09 May 2024 Thursday

ഷീല സണ്ണി കേസില്‍ വഴിത്തിരിവ്; കള്ളക്കേസില്‍ കുടുക്കിയത് അടുത്ത ബന്ധുവിന്‍റെ സുഹൃത്ത്

ckmnews



ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കാന്‍ എക്സൈസിന് വ്യാജ വിവരം കൈമാറിയ ആളെ കണ്ടെത്തി. ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്‍റെ സുഹൃത്തിനെയാണ് പ്രതി ചേര്‍ത്തത്. എക്സൈസ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.

ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കി ജയിലിലാടന്‍ എക്സൈസിനെ വഴിത്തെറ്റിച്ചയാള്‍ തൃപ്പുണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്സൈസ് ഇന്‍സ്പെക്ടറെ വിളിച്ച് ഷീലയുടെ സ്കൂട്ടറില്‍ എല്‍.എസ്.ഡി. സ്റ്റാംപ് ഉണ്ടെന്ന് വിവരം നല്‍കിയത് ഇയാളാണ്. അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തില്‍ ഇതു പ്ലാന്‍ ചെയ്തത് ആരാണെന്ന് കൂടുതല്‍ വ്യക്തമാകും. എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ സമഗ്രമായ അന്വേഷണത്തിലാണ് ഈ വഴിത്തിരിവ്. കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ലഹരിസ്റ്റാംപ് അല്ലെന്ന് തെളിഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡും ചെയ്തിരുന്നു.

ഇറ്റലിയില്‍ ജോലിയ്ക്കായി രേഖകള്‍ സമര്‍പ്പിച്ച സമയത്തായിരുന്നു ഷീലയെ കേസില്‍ കുടുക്കിയത്. വിദേശത്തു പോയി സാമ്പത്തികമായി ഷീലയ്ക്കും കുടുംബത്തിനും ഉയര്‍ച്ച ഉണ്ടാകുന്നത് തടയുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു. അടുത്ത ബന്ധുതന്നെ ആസൂത്രിതമായുണ്ടാക്കിയ കേസാണെന്നാണ് എക്സൈസ് ക്രൈംബ്രാ‍ഞ്ചിന്‍റെ നിഗമനം. ദീര്‍ഘനാള്‍ ജയില്‍വാസം അനുഷ്ഠിച്ച് പുറത്തിറങ്ങിയ ഷീല ഇപ്പോള്‍ ചാലക്കുടിയില്‍തന്നെ ബ്യൂട്ടിപാര്‍ലര്‍ നടത്തിയാണ് ഉപജീവനം തേടുന്നത്. സമൂഹത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് സഹായവും ലഭിച്ചിരുന്നു.