09 May 2024 Thursday

മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ, 4.1 ലക്ഷം രൂപ പിഴയൊടുക്കണം

ckmnews



പ്രമാദമായ മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതി ബാബുവിന് വധശിക്ഷ. എറണാകുളം ജില്ലാ സ്പെഷൽ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്. സ്വത്ത് തർക്കത്തിൻ്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്.

കൊലപാതകം കൊലപാതകശ്രമം ഉൾപ്പെടെ ആറ് കുറ്റങ്ങളാണ് പ്രതി ബാബുവിനെതിരെ തെളിഞ്ഞത്. സ്മിതയുടെ കൊലപാതകത്തിനാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ടു കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. 14 വകുപ്പുകളിലായാണ് പ്രതി ബാബുവിന് ശിക്ഷ വിധിച്ചത്. പ്രതി 4.1 ലക്ഷം രൂപ പിഴയൊടുക്കുകയും വേണം.

പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. കൊല നടത്തിയതിന് ശേഷം പ്രതിക്കുണ്ടായ മാറ്റങ്ങൾ പരിശോധിക്കാൽ ജയിലിൽ നിന്നുള്ള റിപ്പോർട്ട് കോടതി വിളിച്ചുവരുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.


ബാബു സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് 2018 ഫെ​ബ്രുവരി 12 ന് മൂത്ത സഹോദരൻ അറക്കല്‍ വീട്ടില്‍ ശിവന്‍ (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്തമകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്റെറ ഭാര്യ സ്മിത (30) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.

അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കൊലയ്ക്ക് ശേഷം ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.