09 May 2024 Thursday

കരിപ്പൂര്‍ വഴിയുളള ഹജ്ജ് യാത്രാനിരക്ക് വർധന;ഫെബ്രുവരി രണ്ടിന് എയർപോർട്ടിലേക്ക് കോൺഗ്രസ്നൈറ്റ്മാർച്ച്

ckmnews



മലപ്പുറം: കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്ര നിരക്ക് വർധനയിൽ പ്രതിഷേധവുമായി മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി. ഫെബ്രുവരി രണ്ടിന് വൈകിട്ട് ഏഴ് മണിയ്ക്ക് എയർപോർട്ടിലേക്ക് നെറ്റ് മാർച്ച് സംഘടിപ്പിക്കും. നാളെ രാവിലെ 10 മണിയ്ക്കാണ് കേരള മുസ്ലിം ജമാഅത്ത് എയർ പോർട്ടിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്

അതേസമയം കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധന അന്യായമെന്ന് സമസ്ത വിമര്‍ശിച്ചു. കരിപ്പൂരിനോട് വിവേചനം കാണിക്കുന്നു. സൗദി എയർലൈൻസ് സർവീസ് നിരക്ക് കുറവാണ്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ റിപ്പോർട്ടറിനോട് പറഞ്ഞു.


സർക്കാർ നേരിട്ട് ഇടപെട്ട് വിമാനനിരക്ക് ഏകീകരിക്കണം. അല്ലെങ്കിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ അനുമതി തരണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. റൺവേ വികസനം പൂർത്തിയാക്കാതെ വലിയ വിമാനങ്ങൾ ഇറക്കില്ല എന്ന അധികൃതരുടെ വാദം ശരിയല്ല. നേരത്തെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങിയതാണ്. ഇപ്പോഴത്തെ വിലക്കിന്റെ കാരണമറിയില്ല. സൗദി എയർലൈൻസ് താൽപ്പര്യം അറിയിച്ചതാണ്. കരിപ്പൂർ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ളത്. ഒരു വർഷത്തിലധികമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചേർന്നിട്ടില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മൈനോരിറ്റി അഫേഴ്സാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അബ്ദുസമദ് പൂക്കോട്ടൂർ വിമര്‍ശിച്ചു.

സൗദിയിൽ പോയി ബിൽഡിങ്ങ് തിരഞ്ഞെടുത്തിട്ടില്ല. മറ്റു രാജ്യങ്ങൾ നല്ല ബിൽഡിങ്ങുകൾ തിരഞ്ഞെടുക്കും. ഇത് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ താമസത്തെ ബാധിക്കും. സൗദി എയർലൈൻസിൽ 53കി.ഗ്രാം വരെ സാധനങ്ങൾ കൊണ്ടുവരാം. ഇരട്ടി തുക നൽകുന്ന എയർ ഇന്ത്യയിൽ 37 കി.ഗ്രാം മാത്രമേ അനുവദിക്കുകയുള്ളൂ. സംസം ഉൾപ്പടെയുള്ള വിശുദ്ധ വസ്തുക്കൾ കൊണ്ടുവരാൻ ഇത് തിരിച്ചടിയാകും. സംഖ്യ കൂടുതലും, സൗകര്യം കുറവുമായിരിക്കും.