09 May 2024 Thursday

സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ഗുസ്തി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു; വിമർശനവുമായി സാക്ഷി മാലിക്

ckmnews



ഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും വിമർശനവുമായി സാക്ഷി മാലിക്. സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ഗുസ്തി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നതായി സാക്ഷി ആരോപിച്ചു. സസ്പെൻഷനിൽ ഇരിക്കുന്ന ഒരാൾക്ക് എങ്ങനെ ഗുസ്തി താരങ്ങളുടെ സർട്ടിഫിക്കറ്റിൽ ഒപ്പുവെയ്ക്കാൻ കഴിയും. വ്യാജ സർട്ടിഫിക്കറ്റുകൾ ഗുസ്തി താരങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും സാക്ഷി പ്രതികരിച്ചു.

ദേശീയ ഗുസ്തി ഫെഡറേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പ് ജയ്പൂരിൽ നടക്കുകയാണ്. എന്നാൽ നിയമവിരുദ്ധമായി മറ്റ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു. ഇതിന് ഗുസ്തി ഫെഡറേഷന്റെ പണമാണ് ഉപയോഗിക്കുന്നത്. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു കായിക താരം ജോലിക്ക് അപേക്ഷിച്ചാൽ ലഭിക്കില്ല. താരങ്ങൾക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ടെന്നും സാക്ഷി ചൂണ്ടിക്കാട്ടി. വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സഞ്ജയ് സിംഗിനെതിരെ നടപടി വേണമെന്ന് സാക്ഷി മാലിക് കേന്ദ്ര കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ഗുസ്തി ഫെഡറേഷന്റെ പുതിയ സമതിയെ കഴിഞ്ഞ മാസമാണ് സസ്പെൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പാലിക്കാതെ ഗുസ്തി ചാമ്പ്യൻഷിപ്പുകൾ നടത്താൻ ശ്രമിച്ചതിനാണ് വിലക്ക് ലഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ഗുസ്തി ഫെഡറഷേന്റെ പുതിയ സമിതിയെ നിയന്ത്രിക്കുന്നത് പഴയ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗെന്ന് ആരോപിച്ച് സാക്ഷി മാലിക്ക് ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു.