മലപ്പുറത്ത് മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച് അപകടം വരുത്തിയ ASIയെ നാട്ടുകാർ തടഞ്ഞുവെച്ചു; കേസെടുത്തു
മലപ്പുറം: മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിർത്താതെ പോയ എഎസ്ഐയെ നാട്ടുകാർ തടഞ്ഞുവെച്ചു. മലപ്പുറം വടക്കാങ്ങര കാളാവിലാണ് സംഭവം. മലപ്പുറം സ്റ്റേഷനിലെ എഎസ് ഐ ഗോപി മോഹനനാണ് മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. നാട്ടുകാർ മങ്കട പൊലീസിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
എഎസ്ഐ മദ്യപിച്ച് ഓടിച്ച ജീപ്പ് കാറിലിടിക്കുകയായിരുന്നു. അപകടമുണ്ടായിട്ടും ജീപ്പ് നിർത്തിയില്ല. മറ്റൊരു ബൈക്കിന് നേരെയും ജീപ്പ് കുതിച്ചെത്തിയെങ്കിലും ബൈക്ക് യാത്രികൻ വെട്ടിച്ച് രക്ഷപ്പെട്ടു. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ പിന്തുടർന്നെത്തുകയായിരുന്നു.
പൊലീസ് ജീപ്പ് വഴിയിൽ തടഞ്ഞ് എഎസ്ഐയോട് സംസാരിച്ചപ്പോഴാണ് ഇയാൾ മദ്യപിച്ചിട്ടുള്ളതായി നാട്ടുകാർക്ക് മനസ്സിലായത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ജില്ല പൊലീസ് മേധാവിക്കും വിവരം നൽകി. തുടർന്ന് മങ്കട സിഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി എഎസ്ഐയെ കൊണ്ടുപോയി. ഇമലപ്പുറം സി ഐയുടെ ഡ്രൈവർ കൂടിയാണ് ഗോപി മോഹനൻ.
മദ്യപിച്ചു വാഹനം ഓടിച്ചതിനും അലക്ഷ്യമായി ഡ്രൈവ് ചെയ്തതിനുമാണ് പോലീസ് കേസ് എടുത്തത്. ഇയാൾ ഓടിച്ച ജീപ്പ് ഇടിച്ച കാർ ഉടമ പരാതി ഇല്ലെന്ന നിലപാടിലാണ്.