08 May 2024 Wednesday

വിനായകന്റെ ആത്മഹത്യ: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ckmnews


തൃശൂർ: എങ്ങണ്ടിയൂരിൽ വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതി തുടരന്വേഷത്തിന് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ വിനായകൻ്റെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്. തൃശൂർ എസ് സി / എസ് ടി കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് വിനായകൻ്റെ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. കുറ്റപത്രത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയിരുന്നില്ല. പൊലിസ് മർദ്ദനത്തെ തുടർന്ന് വിനായകൻ ആത്മഹത്യ ചെയ്തു എന്നാണ് പരാതി.

വിനായകന് മർദ്ദനമേറ്റ സംഭവത്തിൽ രണ്ട് പൊലീസുകാരെ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. 2017 ജൂലായ് മാസത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്തത്. വഴിയരികിൽ നിന്ന് കാരണങ്ങളില്ലാതെ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദ്ദനത്തിൽ മനംനൊന്ത് വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ പരാതി. വിനായകൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ പ്രതിഷേധം അന്ന് ഉയർന്നിരുന്നു.